
ന്യൂ ചണ്ഡിഗഢ്: ഐപിഎല്‍ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് വെയ്പ്പിംഗ് ഉപകരണം ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരെ നടപടിക്കൊരുങ്ങി ബിസിസിഐ. ന്യൂ ചണ്ഡിഗഢില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. സംഭവത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയോടും നായകന്‍ റിയാന്‍ പരാഗിനോടും ബിസിസിഐ വിശദീകരണം തേടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഡ്രസിംഗ് റൂമിലിരുന്ന് പരാഗ് വെയ്പ്പ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. കളിക്കാരുടെ അച്ചടക്കത്തെയും പ്രൊഫഷണലിസത്തെയും ചോദ്യം ചെയ്യുന്നതാണ് ഈ പ്രവൃത്തിയെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി.
പഞ്ചാബ് ഉയര്‍ത്തിയ 223 എന്ന കൂറ്റന്‍ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്ന ആവേശകരമായ മത്സരത്തിന് പിന്നാലെയാണ് ഈ വിവാദം ഉടലെടുത്തത്. യശസ്വി ജയ്സ്വാള്‍ (51), വൈഭവ് സൂര്യവന്‍ഷി (43) എന്നിവരുടെ തകര്‍പ്പന്‍ തുടക്കവും ഡോണോവന്‍ ഫെരേരയുടെ (52) ഫിനിഷിംഗും ടീമിന് വിജയം സമ്മാനിച്ചെങ്കിലും, ക്യാപ്റ്റന്റെ പെരുമാറ്റം ടീമിന്റെ വിജയത്തിന്റെ തിളക്കം കുറച്ചു. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് ബിസിസിഐയുടെ പെരുമാറ്റച്ചട്ട ലംഘനത്തിന് പിടിയിലാകുന്നത്.
നേരത്തെ ഗുവാഹത്തിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ടീം മാനേജര്‍ റോമി ഭിന്ദര്‍ ഡഗൗട്ടിലിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് ബിസിസിഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ പിഴയും താക്കീതും നല്‍കിയിരുന്നു.
മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരാളായ റിയാന്‍ പരാഗിന് സഞ്ജു സാംസണ് പകരമാണ് ഇത്തവണ നായകസ്ഥാനം നല്‍കിയത്. എന്നാല്‍ ബാറ്റിംഗില്‍ താരം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 14.63 ശരാശരിയില്‍ വെറും 117 റണ്‍സ് മാത്രമാണ് പരാഗ് നേടിയത്. നായകസ്ഥാനത്തെത്തിയ ശേഷമുള്ള താരത്തിന്റെ മോശം ഫോമും ഇപ്പോള്‍ ഉയര്‍ന്ന അച്ചടക്ക ലംഘനവും റോയല്‍സ് ക്യാമ്പില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!