
ട്രിനിഡാഡ‍്: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമായും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും നിര്‍ണായക കൂടിക്കാഴ്ചക്ക് ഒരുങ്ങി മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമായിരിക്കും അഗാര്‍ക്കര്‍ രോഹിത്തിനെയും ദ്രാവിഡിനെയും കാണുക.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി ട്രിനിഡാഡിലാണ് ഇന്ത്യന്‍ ടീം ഇപ്പോഴുള്ളത്. സെലക്ഷന്‍ കമ്മിറ്റി അംഗം സലീല്‍ അങ്കോളയാണ് നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ളത്. 20ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിനുശേഷം അങ്കോള നാട്ടിലേക്ക് മടങ്ങിയശേഷമായിരിക്കും അഗാര്‍ക്കര്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുക.
20ന് തുടങ്ങുന്ന വെസ്റ്റ് ഇന്‍ഡിസിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടീം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കളിക്കുമ്പോള്‍ അഗാര്‍ക്കറും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകും. ഏകദിന പരമ്പരക്കുശേഷം അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും കളിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി പോയശേഷമാണ് അഗാര്‍ക്കറെ ടീമിന്‍റെ ചീഫ് സെലക്ടറായി ബിസിസിഐ തെരഞ്ഞെടുത്തത്. അതിനാല്‍ രോഹിത്തുമായോ ദ്രാവിഡുമായോ നേരില്‍ സംസാരിക്കാന്‍ അഗാര്‍ക്കര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടീം പ്രഖ്യാപനം കൂടി ലക്ഷ്യമിട്ട് അഗാര്‍ക്കര്‍ ദ്രാവിഡിനെയും രോഹിത്തിനെയും കാണാനായി പോകുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കെല്ലാം ഏകദിന പരമ്പര നിര്‍ണായകമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാനായാല്‍ ഇവര്‍ക്ക് ലോകകപ്പ് ടീമിലും സ്ഥാനം ഉറപ്പിക്കാനാവും. ഏകദിന പരമ്പരക്ക് പിന്നാലെ നടക്കുന്ന ടി20 പരമ്പരക്കുള്ള ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണിതെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!