
ബെംഗളൂരു: വിരാട് കോലിയുടെ അഭാവത്തിലും വിജയ് ഹസാരെ ട്രോഫില്‍ ഡല്‍ഹിക്ക് ജയം. സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗരാഷ്ട്ര നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് നേടിയത്. വിശ്വരാജ് ജഡേജ (115) സെഞ്ചുറി നേടി. രുചിത് അഹിര്‍ 95 റണ്‍സുമായി പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 48.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പ്രിയാന്‍ഷ് ആര്യ (78), തേജസ്വി (53), ഹര്‍ഷ് ത്യാഗി (49), നവ്ദീപ് സൈനി (29 പന്തില്‍ പുറത്താവാതെ 34) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്.
ക്യാപ്റ്റന്‍ റിഷഭ് പന്ത് (22) നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെയാണ് പന്തിന്റെ മോശം പ്രകടനം. അര്‍പിത് റാണ (14), ആയുഷ് ദൊസേജ (24), നിതീഷ് റാണ (37) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നവ്ദീപ് സൈനി (34), പ്രിന്‍സ് യാദവ് (3) പുറത്താവാതെ നിന്നു. ചിരാഗ് ജനി, ഹിതന്‍ കന്‍ബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറ്റൊരു മത്സരത്തില്‍ ബറോഡയ്‌ക്കെതിരെ ഉത്തര്‍ പ്രദേശിന്റെ ധ്രുവ് ജുറലിന് സെഞ്ചുറി. മത്സരത്തില്‍ ഉത്തര്‍ പ്രദേശ് 54 റണ്‍സിന് ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി ഉത്തര്‍ പ്രദേശ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സാണ് നേടിയത്. 101 പന്തില്‍ 160 റണ്‍സുമായി പുറത്താവാതെ നിന്ന് ജുറലിന് പുറമെ റിങ്കു സിംഗ് 67 പന്തില്‍ 63 റണ്‍സ് നേടി. അഭിഷേക് ഗോസ്വാമി 51 റണ്‍സെടുത്തു. പ്രശാന്ത് വീര്‍ (35), ആര്യന്‍ ജുയല്‍ (26) എന്നിവരും തിളങ്ങി.
മറുപടി ബാറ്റിംഗില്‍ ബറോഡ നിശ്ചിത ഓവറില്‍ 315 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 77 പന്തില്‍ 82 റണ്‍സ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. ശാശ്വത് റാവത്ത് (60), വിഷ്ണു സോളങ്കി (43), ഷേത് (46) എന്നിവരും തിളങ്ങി. സീഷന്‍ അന്‍സാരി ഉത്തര്‍ പ്രദേശിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!