
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത് യുവതാരം ഇഷാന്‍ കിഷന്‍റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇല്ലാതിരുന്ന മത്സരത്തില്‍ കെ എല്‍ രാഹുല്‍ തുടക്കത്തിലെ പുറത്തായിട്ടും കിഷന്‍ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെയുടെയും കോലിയുടെയും സമ്മര്‍ദ്ദം അകറ്റിയത്.
ആദില്‍ റഷീദിനെ തുടര്‍ച്ചയായി രണ്ട് തവണ സിക്സിന് പറത്തിയാണ് കിഷന്‍ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. 28 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ പക്ഷെ ഫിഫ്റ്റി അടിച്ചയുടന്‍ ബാറ്റുയര്‍ത്തിയില്ല. ഇക്കാര്യം മത്സരശേഷം സഹതാരം യുസ്‌വേന്ദ്ര ചാഹല്‍ ചാഹല്‍ ടിവി അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രസകരമായിരുന്നു കിഷന്‍റെ മറുപടി.
അരങ്ങേറ്റത്തിന്‍റെ സമ്മര്‍ദ്ദം കൊണ്ടാണോ ബാറ്റുയര്‍ത്താന്‍ മറന്നത് എന്നായിരുന്നു അഭിമുഖത്തില്‍ ചാഹലിന്‍റെ ചോദ്യം. എന്നാല്‍ ഫിഫ്റ്റി അടിച്ചത് താന്‍ അറിഞ്ഞില്ലെന്നും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി മികച്ച ഇന്നിംഗ്സായിരുന്നുവെന്നും ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യാനും പറഞ്ഞപ്പോഴാണ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയകാര്യം മനസിലായതെന്നും കിഷന്‍ വ്യക്തമാക്കി.
ഫിഫ്റ്റി അടിച്ചാല്‍ ബാറ്റുയര്‍ത്താന്‍ തനിക്ക് പൊതുവെ മടിയാണെന്നും അപൂര്‍വമായെ അത്തരത്തില്‍ ആഘോഷിക്കാറുള്ളുവെന്നും കിഷന്‍ പറഞ്ഞു. മത്സരത്തില്‍ 32 പന്തില്‍ 56 റണ്‍സെടുത്ത കിഷനാണ് കളിയിലെ താരമായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!