
ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഒരു വര്‍ഷത്തേക്ക് ഐസിസി വിലക്കിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ടി20 ലോകകപ്പില്‍ ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസിയു ഔദ്യോഗിക ലെറ്റര്‍പാഡിലുള്ള വാര്‍ത്താക്കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
പാകിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാന്‍ തീരുമാനിച്ച കാര്യം ഐസിസി ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തുവെന്നും യോഗത്തില്‍ നടന്ന വോട്ടെടുപ്പില്‍ 14-2 ഭൂരിപക്ഷത്തോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിച്ചുവെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇതിന് പുറമെ പാകിസ്ഥാനിലെ ആഭ്യന്തര ടി20 ലീഗായ പി എസ് എല്ലിനും ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയെന്നും ഐസിസിയില്‍ നിന്ന് പാകിസ്ഥാന് നല്‍കുന്ന വാര്‍ഷിക വിഹിതമായ 5.75 ശതമാനം വിഹിതം 2.25 ശതമാനമായി കുറച്ചുവെന്നും കുറിപ്പില്‍ പറയുന്നു. 2040 വരെ പാകിസ്ഥാനെ ഐസിസിയുടെ ഒരു മത്സരങ്ങളിലും ആതിഥേയരായി പരിഗണിക്കില്ലെന്നും പ്രചരിക്കുന്ന വാര്‍ത്താക്കുറിപ്പിലുണ്ട്.
എന്നാല്‍ ഐസിസിയുടെ ഈ വിലക്കിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഐസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ സോഷ്യൽ മീഡിയ ഹാൻഡിലുകളിലോ ഇത്തരമൊരു വിലക്കിനെക്കുറിച്ച് യാതൊരു അറിയിപ്പും നൽകിയിട്ടില്ല.
പ്രചരിക്കുന്ന പത്രക്കുറിപ്പ് സൂക്ഷ്മമായി പരിശോധിച്ചാൽ അത് എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാണ്. യഥാർത്ഥ ഐസിസി വാർത്താക്കുറിപ്പുകളിലെ ഫോണ്ട് അല്ല ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ഐസിസി വാർത്താക്കുറിപ്പുകളിൽ സാധാരണയായി ഉണ്ടാകാത്ത ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഒപ്പും ഈ വ്യാജ രേഖയിലുണ്ട്.
2026 ഫെബ്രുവരി 1-ന് ഐസിസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, പാകിസ്ഥാന്‍റെ 'സെലക്റ്റീവ് പാർട്ടിസിപ്പേഷൻ' (ഇന്ത്യയുമായുള്ള മത്സരം മാത്രം ഒഴിവാക്കുന്നത്) ശരിയല്ലെന്നും അത് ആഗോള ക്രിക്കറ്റിനെ ബാധിക്കുമെന്നും മാത്രമാണ് പറയുന്നത്. വിലക്കിനെക്കുറിച്ച് യാതൊരു സൂചനയും അതിലില്ല. മാത്രമല്ല, ബഹിഷ്കരണം പിന്‍വലിക്കാന്‍ ഐസിസി പാക് കിക്കറ്റ് ബോര്‍ഡുമായി ഇപ്പോഴും അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുകയുമാണ്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഒരു വർഷത്തേക്ക് വിലക്കിയെന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. ഇന്ത്യ-പാക് മത്സരത്തിലെ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാജമായി നിർമ്മിച്ച ഒരു പത്രക്കുറിപ്പാണ് പ്രചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!