സഞ്ജു ഇനിയും വരണം; ധോണിയുടെ കാര്യമൊന്നും പറയാന്‍ പറ്റില്ല: മുന്‍ ഇന്ത്യന്‍ കീപ്പര്‍

By Web TeamFirst Published May 27, 2020, 10:02 AM IST
Highlights

നയന്‍ മോംഗിയ വിരമിച്ച ശേഷം എങ്ങനെയായിരുന്നോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം, അതുപോലൊരു സാഹചര്യമാണ് ഇപ്പോഴത്തെ ടീമിനെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്ര.

ദില്ലി: നയന്‍ മോംഗിയ വിരമിച്ച ശേഷം എങ്ങനെയായിരുന്നോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം, അതുപോലൊരു സാഹചര്യമാണ് ഇപ്പോഴത്തെ ടീമിനെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്ര. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പിങ്ങിനെ കുറിച്ചാണ് രത്ര സംസാരിച്ചത്. ദീര്‍ഘകാലം ഇന്ത്യക്ക് വേണ്ടി ഗ്ലൗസണിഞ്ഞ മോംഗിയ്ക്ക് ശേഷം ഒരു വിക്കറ്റ് കീപ്പറെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയെന്ന് രത്ര പറയുന്നത്.

പാലം കടക്കും വരെ നാരായണ, പിന്നെ... മോദിയെ വിമര്‍ശിച്ച അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പാക് താരം കനേരിയ

അതുപോലൊരു സാഹചര്യമാണ് ഇപ്പോഴത്തെ ടീമില്‍. ''മോംഗിയക്ക് ശേഷം 1999 മുതല്‍ 2002 വരെ ഞാനുള്‍പ്പെടെ ആറ് വിക്കറ്റ് കീപ്പര്‍മാരാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. എം എസ് കെ പ്രസാദ്, സബാ കരീം, വിജയ് ദഹിയ, സമീര്‍ ദിഗെ, ദീപ് ദാസ്ഗുപ്ത എന്നിവരാണ് ഗ്ലൗ അണിഞ്ഞത്. പിന്നീട് രാഹുല്‍ ദ്രാവിഡ് ആ റോള്‍ ഏറെകാലം ഏറ്റെടുത്തു. അങ്ങനെയൊരു സാഹചര്യമാണ് ഇപ്പോഴത്തെ ടീമിലും. എം എസ് ധോണി ലോകകപ്പിന് ശേഷം സ്റ്റംപിന് പിറകില്‍ വന്നിട്ടില്ല. ഇതിനിടെ പലരേയും പരീക്ഷിച്ചു. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, വൃദ്ധിമാന്‍ സാഹ എന്നിങ്ങനെ നീളുന്നു. ഒടുവില്‍ കെ എല്‍ രാഹുലിന് നറുക്ക് വീണു. ദ്രാവിഡ് കീപ്പറായത് പോലെ ആയിരുന്നു അത്. അന്ന് ഒരു രാഹുല്‍ വന്നു. ഇന്ന് മറ്റൊരു രാഹുല്‍. ''

ശാസ്ത്രിക്ക് ഷമിയുടെ ബിരിയാണിയില്‍ പൊതിഞ്ഞ പെരുന്നാള്‍ സ്നേഹം; കോച്ചിനുള്ള ഭക്ഷണം കൊടുത്തയച്ച് താരം

സഞ്ജുവിനെ കുറിച്ചും രത്ര വാചാലനായി. ''സഞ്ജുവിന് ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് സഞ്ജു കളിച്ചത്. ബാറ്റിങ്ങില്‍ അദ്ദേഹത്തിന് നല്ല പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഭാവിയില്‍ പ്രതിഭ പുറത്തെടുക്കാന്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. വിക്കറ്റ് കീപ്പറുടെ റോളില്‍ ടീം മാനേജ്‌മെന്റിന് സാഹയേയും പന്തിനെയും പോലെ പല ഓപ്ഷന്‍ ഉള്ളതില്‍ സന്തോഷമുണ്ട്. എന്നാല്‍ വിദേശ പിച്ചുകളില്‍ സാഹയാണ് മികച്ചത്. രാഹുലും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. വിക്കറ്റ് കീപ്പിങ്ങിലെ കഴിവ് പന്ത് ഏറെ വര്‍ധിപ്പിക്കാനുണ്ട്.''

ധോണിയുടെ രാജ്യാന്തര കരിയറില്‍ 2020 ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാകും. എന്നാല്‍ ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചു പ്രവചനങ്ങള്‍ അസാധ്യമാണെന്നും അജയ് രത്ര പറഞ്ഞു.

click me!