
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ശാരീരികക്ഷമത തെളിയിക്കാന്‍ ഇനി യോയോ ടെസ്റ്റ് മാത്രം ജയിച്ചാല്‍ മതിയാവില്ല. പേസ് ബൗളര്‍മാരുടെ ഫിറ്റ്നെസ് പരിശോധനക്കായി റഗ്ബി താരങ്ങള്‍ക്ക് നടത്തുന്ന ശാരീരികക്ഷമതാ നിലവാര ടെസ്റ്റായ ബ്രോങ്കോ ടെസ്റ്റും നടത്താന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തീരുമാനിച്ചു. ജൂണില്‍ പുതുതായി നിയമിതനായ സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷണിംഗ് കോച്ച് അഡ്രിയാന്‍ ലെ റൗക്സിന്‍റെ കൂടെ നിര്‍ദേശമനുസരിച്ചാണ് കോച്ച് ഗൗതം ഗംഭീര്‍ പുതിയ പരീക്ഷണം ഏര്‍പ്പെടുത്തുന്നത്.
2000ല്‍ ഇന്ത്യൻ ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള റൗക്സ് പിന്നീട് ദക്ഷിണാഫ്രിക്കൻ ടീമിന്‍റെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് ടീമുകളുടെയും സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷണിംഗ് കോച്ച് ആയിരുന്നു. പരമ്പരാഗതമായി റഗ്ബി താരങ്ങളുടെ ശാരീരികക്ഷമത അളക്കാനാണ് ബ്രോങ്കോ ടെസ്റ്റ് നടത്താറുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ പേസര്‍മാരുടെ ശാരീരികക്ഷമത ഇല്ലായ്മ പലപ്പോഴും വെല്ലുവിളിയായിരുന്നു. ഇതിന്‍റെ ഭാഗമാി പേസ് ബൗളര്‍മാരോട് ജമ്മില്‍ ഭാരം ഉയര്‍ത്തിയുള്ള പരിശീലനത്തിന് പകരം കൂടുതല്‍ ഓടിയുള്ള പരിശീലനം നടത്താന്‍ റൗക്സ് നിര്‍ദേശിച്ചിരുന്നു.
എന്താണ് ബ്രോങ്കോ ടെസ്റ്റ്
തുടര്‍ച്ചയായി 20, 40, 60 മീറ്റര്‍ ദൂരത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടി നിര്‍ത്താതെ 1200 മീറ്റര്‍ ദൂരം ഓടി പൂര്‍ത്തിയാക്കുക എന്നതാണ് ബ്രോങ്കോ ടെസ്റ്റില്‍ ചെയ്യുന്നത്. ആറ് മിനിറ്റിനുള്ളില്‍ ഇത്രയും ദൂരം ഓടി പൂര്‍ത്തിയാക്കണം. ഇന്ത്യൻ ടീമിലുള്ള ചില താരങ്ങള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബ്രോങ്കോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വരാനിരിക്കുന്ന പരമ്പരകളിലും ബ്രോങ്കോ ടെസ്റ്റ് ഇന്ത്യൻ താരങ്ങളുടെ പ്രത്യേകിച്ച് പേസ് ബൗളര്‍മാരുടെ ശാരീരികക്ഷമത നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡമാകുമെന്നാണ് കരുതുന്നത്. ടെസ്റ്റ്, ഏകദിന ടീമിലുള്ള താരങ്ങള്‍ക്കായിരിക്കും പ്രധാനമായും ബ്രോങ്കോ ടെസ്റ്റുണ്ടാകുക എന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക