
മുംബൈ: ഇന്ത്യൻ ടി20 ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ബിസിസിഐയിൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായി റിപ്പോർട്ട്. മോശം ഫോമിലുള്ള സൂര്യകുമാറിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റുക മാത്രമല്ല, ടി20 ടീമിൽ നിന്ന് തന്നെ ഒഴിവാക്കാനും ഗംഭീറാണ് മുന്‍കൈയെടുത്തതെന്ന് 'ക്രിക്ബ്ലോഗർ.കോം' പുറത്തുവിട്ട റിപ്പോർട്ടുകളില്‍ പറയുന്നു.
ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യയെ നയിച്ച് സ്വർണം നേടണമെന്നും അടുത്ത ടി20 ലോകകപ്പിൽ ക്യാപ്റ്റനാകണമെന്നുമുള്ള സൂര്യകുമാറിന്‍റെ പ്രസ്താവന ഗംഭീറിന് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നുവെന്നും ടീമിലെ സ്ഥാനവും ക്യാപ്റ്റൻസിയും പൂർണ്ണമായും പ്രകടനത്തെ ആശ്രയിച്ചായിരിക്കുമെന്ന് ഗംഭീർ സൂര്യകുമാറിനെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകകപ്പിന് പിന്നാലെ നടന്ന ഐപിഎല്ലിലെ സൂര്യകുമാറിന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനം കൂടിയായതോടെ സൂര്യയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ടീമില്‍ നിന്നും മാറ്റാന്‍ ഗംഭീര്‍ ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐപിഎല്ലില്‍ ഈ സീസണിൽ 20.77 ശരാശരിയിലും 147.54 സ്ട്രൈക്ക് റേറ്റിലും 270 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. 2017-ന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും മോശം ഐപിഎൽ സീസണാണിത്. ഐപിഎല്ലില്‍ നിറം മങ്ങിയതോടെ സൂര്യകുമാറിനെ ഒഴിവാക്കണമെന്ന ഗംഭീറിന്‍റെ നിലപാടിനെ ചീഫ് സെലക്ടർ അജിത് അഗാർക്കറും പിന്തുണച്ചതായാണ് വിവരം.
സൂര്യകുമാറിന് പകരം മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിലൊരാളെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഗംഭീർ ആദ്യം താൽപര്യപ്പെട്ടത്. എന്നാൽ ചീഫ് സെലക്ടർ അജിത് അഗാർക്കർ ശ്രേയസ് അയ്യർക്കായി ശക്തമായി വാദിച്ചു. ഐപിഎല്ലിലെ മികച്ച ബാറ്റിംഗ് ഫോമും നായകനെന്ന നിലയിലുള്ള ട്രാക്ക് റെക്കോർഡും പരിഗണിക്കുമ്പോൾ ശ്രേയസ് അയ്യരാണ് ഏറ്റവും അനുയോജ്യനെന്ന് അഗാർക്കർ ചൂണ്ടിക്കാണിച്ചു. തുടർന്ന് ബിസിസിഐയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ സൂര്യകുമാറിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റാൻ ബോർഡ് പ്രാഥമിക അനുമതി നൽകി. ദീർഘമായ കൂടിയാലോചനകൾക്ക് ശേഷം ഗംഭീറും അഗാർക്കറും ഒടുവിൽ ശ്രേയസ് അയ്യരെ പുതിയ നായകനായി നിശ്ചയിക്കുന്നതിൽ യോജിപ്പിലെത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!