കാര്യവട്ടത്ത് വീണ്ടും പച്ചപ്പ്; ഒന്നരവര്‍ഷത്തിന് ശേഷം നവീകരണം, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്‌ട്

By Web TeamFirst Published Sep 4, 2021, 12:30 PM IST
Highlights

കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ ഗ്രീന്‍ഫീല്‍ഡ് വീണ്ടും പച്ചപിടിക്കുകയാണ്. സ്റ്റേഡിയത്തിലെ വിവിധ കോര്‍ട്ടുകളും പൂളുകളും വൃത്തിയാക്കുന്ന ജോലികള്‍ തുടങ്ങി. 

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ഒന്നര വർഷത്തിന് ശേഷം ശാപമോക്ഷമാകുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് പിന്മാറിയ നടത്തിപ്പ് കമ്പനിയാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ക്ലബും സ്റ്റേഡിയവും വൃത്തിയാക്കുന്നു. സ്റ്റേഡിയത്തിന്‍റെ ദുരവസ്ഥയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് സർക്കാർ ഇടപെട്ട് കമ്പനിയെ തിരിച്ചെത്തിച്ചത്.

കേരളത്തിന്‍റെ സ്വപ്‌ന കായികപദ്ധതിയായ ഗ്രീന്‍ഫീല്‍ഡ് വീണ്ടും പച്ചപിടിക്കുകയാണ്. സ്റ്റേഡിയം നവീകരിക്കുമെന്ന് നടത്തിപ്പ് കമ്പനിയായ ഐഎൽ ആന്റ് എഫ്എസ് സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. സ്റ്റേഡിയത്തിലെ വിവിധ കോര്‍ട്ടുകളും പൂളുകളും വൃത്തിയാക്കുന്ന ജോലികള്‍ തുടങ്ങി. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും സമയമെടുക്കും. അതിന് ശേഷം ക്ലബിലും ജിമ്മിലുമെല്ലാം അംഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. 

ഗ്രൗണ്ടിന്‍റെ നവീകരണം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചെയ്യുന്നുണ്ട്. ഫ്ലഡ്‌ലൈറ്റ് കൂടി മാറ്റിയാല്‍ സ്റ്റേഡിയം വീണ്ടും അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് വേദിയാകും. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്‌ക്ക് പിന്നാലെ സംസ്ഥാന കായികവകുപ്പ് നടത്തിയ സമ്മര്‍ദവും ഇടപെടലും കൂടിയാണ് കാര്യവട്ടത്തെ കായിക സ്വപ്‌നങ്ങള്‍ വീണ്ടും പച്ചപ്പണിയാന്‍ കാരണം. 

പുല്ല് വളർന്ന് കാട് കയറിയ അവസ്ഥയിലായിരുന്നു ​ഗ്രീൻഫീൽഡ് സ്റ്റേഡിയം. നടത്തിപ്പിനുള്ള കമ്പനി നടപടിയൊന്നും എടുക്കാതായതോടെ സർക്കാർ കോടികൾ മുടക്കി നവീകരിക്കേണ്ട അവസ്ഥയിലായിരുന്നു. കരാർ മാനദണ്ഡങ്ങള്‍ ലംഘിച്ച കമ്പനിയിൽ നിന്നും സ്റ്റേഡിയവും അനുബന്ധം സ്ഥാപനങ്ങളും തിരിച്ചുപിടിക്കണമെങ്കിൽ 350 കോടിയുടെ  ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടിയിരുന്നു. എന്നാല്‍ ഐഎൽ ആന്റ് എഫ്‌എസ് നവീകരണം ഏറ്റെടുത്തോടെ പ്രതിസന്ധി മാറിയിട്ടുണ്ട്. 

ഗ്രീൻഫീൽഡ് നിർമ്മിച്ചത് ഐഎൽ ആന്റ് എഫ്‌എസ് കമ്പനിയാണ്. കേരള സ‍വ്വകലാശാലയുടെ ഭൂമി 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ബിഒടി വ്യവസ്ഥയിൽ സർക്കാർ കൈമാറിയത്. സ്റ്റേഡിയം കൂടാതെ ക്ലബ്, ഹോട്ടൽ, കണ്‍വെൻഷൻ സെൻറർ എന്നിവയിൽ നിന്നുളള വരുമാനം ഈ കാലയളവിനുള്ളിൽ കമ്പനിക്കെടുക്കാം. സർക്കാർ 15 വ‍ർഷത്തിനുള്ള വാ‍ർഷിക ഗഡുക്കളായി 160 കോടി നൽകണമെന്നാണ് വ്യവസ്ഥ. ഗ്രീൻഫീൽഡിൻറെ പൂർ‍ണമായ പരിപാലനവും കരാ‍ർ കമ്പനിക്കാണ്. 

ഗ്രീൻഫീൽഡ് സ്റ്റേഡിയം നവീകരിക്കുമെന്ന് ഐ എൽ ആന്റ് എഫ് എസ്; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

350 കോടി; കാര്യവട്ടം സ്റ്റേഡിയം തിരിച്ചുപിടിക്കണമെങ്കില്‍ സർക്കാരിന് കനത്ത ബാധ്യത

എന്ത് വില കൊടുത്തും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മത്സരയോഗ്യമാക്കും: കായിക മന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!