
ബെംഗളൂരു: ദുലീപ് ട്രോഫി ഒന്നാം സെമി ഫൈനലില്‍ നോര്‍ത്ത് സോണിനെതിരെ 536 റണ്‍സ് അടിച്ചെടുത്ത് സൗത്ത് സോണ്‍. 197 റണ്‍സെടുത്ത എന്‍ ജഗദീശനാണ് സൗത്ത് സോണിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ദേവ്ദത്ത് പടിക്കല്‍ (57), തനയ് ത്യാഗരാജന്‍ (58), റിക്കി ഭുയി (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കേരള താരങ്ങളായ സല്‍മാന്‍ നിസാര്‍ (29), ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ (11) എന്നിവര്‍ക്ക് തിളങ്ങാനായില്ല. നോര്‍ത്ത് സോണിന് വേണ്ടി നിശാന്ത് സിന്ധു അഞ്ച് വിക്കറ്റ് വീഴ്ത്തി.
മൂന്നിന് 297 റണ്‍സെന്ന നിലയിലാണ് സൗത്ത് സോണ്‍ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. അസറിന്റെ വിക്കറ്റാണ് സൗത്ത് സോണിന് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ക്യാപ്റ്റന് സാധിച്ചില്ല. പിന്നീട് ജഗദീശന്‍ - റിക്കി ഭുയി (54) സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരട്ട സെഞ്ചുറിക്കരികെ ജഗദീശന്‍ പുറത്തായത് തിരിച്ചടിയായി. രണ്ട് സിക്സും 16 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഗുര്‍ജപ്‌നീത് (29), കൗശിഷ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നിധീഷ് എം ഡി (2) പുറത്താവാതെ നിന്നു.
നേരത്തെ, തന്‍മയ് അഗര്‍വാളും (43) ജഗദീശനും മികച്ച തുടക്കമാണ് സൗത്ത് സോണിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 103 റണ്‍സ് കൂട്ടിചേര്‍ത്തു. അഗര്‍വാളിനെ പുറത്താക്കി നിശാന്താണ് ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുര്‍ന്നെത്തിയ കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത്, ജഗദീശന് വലിയ പിന്തുണ നല്‍കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 128 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ദേവ്ദത്ത് മടങ്ങി. അന്‍ഷൂല്‍ കാംബോജിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ എം ആര്‍ കാലെ (15) തിളങ്ങാനാവാതെ മടങ്ങി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സൗത്ത് സോണ്‍: തന്‍മയ് അഗര്‍വാള്‍, എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), മോഹിത് കാലെ, റിക്കി ഭുയി, സല്‍മാന്‍ നിസാര്‍, തനയ് ത്യാഗരാജന്‍, ഗുര്‍ജപ്നീത് സിംഗ്, എം ഡി നിധീഷ്, വാസുകി കൗശിക്.
നോര്‍ത്ത് സോണ്‍: അങ്കിത് കുമാര്‍ (ക്യാപ്റ്റന്‍), ശുഭം ഖജൂറിയ, യാഷ് ദുല്‍, ആയുഷ് ബഡോണി, നിശാന്ത് സിന്ധു, കനയ്യ വധാവന്‍ (വിക്കറ്റ് കീപ്പര്‍), സഹില്‍ ലോത്ര, മായങ്ക് ദാഗര്‍, ഔഖിബ് നബി ദാര്‍, യുധ്വീര്‍ സിംഗ് ചരക്, അന്‍ഷുല്‍ കംബോജ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!