ഓസ്‌ട്രേലിയ എ 242ന് വീണു; ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് കൂറ്റന്‍ ജയം

Published : Oct 01, 2025, 08:48 PM IST
Shreyas Iyer Led India to Victory Over Australia

Synopsis

ശ്രേയസ് അയ്യരുടെയും പ്രിയാൻഷ് ആര്യയുടെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ 413 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിൽ ഓസീസ് 242 റൺസിന് പുറത്തായി. 

കാണ്‍പൂര്‍: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 171 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 413 റണ്‍സാണ് നേടിയത്. ശ്രേയ്‌സ് അയ്യര്‍ (110), പ്രിയാന്‍ഷ് ആര്യ (101) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിരല്‍ ഓസീസ് 33.1 ഓവറില്‍ 242ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ നിശാന്ത് സിന്ധുവാണ് ഓസീസിനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഓസീസ് നിരയില്‍ മെക്കന്‍സി ഹാര്‍വി (68), വില്‍ സതര്‍ലാന്‍ഡ് (50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ലച്‌ലാന്‍ ഷോ (45), കൂപ്പര്‍ കൊനോലി (33), ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗ് (23) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നിശാന്തിന് പുറമെ രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യക്ക വേണ്ടി ശ്രേയസ്, പ്രിയാന്‍ എന്നിവര്‍ക്ക് പുറമെ പ്രഭ്‌സിമ്രാന്‍ സിംഗ് (56), റിയാന്‍ പരാഗ് (67), ആയുഷ് ബദോനി (50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഓസ്‌ട്രേലിയക്കായി വില്‍ സതര്‍ലാന്‍ഡ് രണ്ട് വിക്കറ്റ് നേടി.

ഗംഭീര തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ 135 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇരുവരും വേഗത്തില്‍ റണ്‍സ് കണ്ടെത്തി. 21-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പ്രഭ്‌സിമ്രാനെ ടോം സ്ട്രാക്കെര്‍ പുറത്താക്കി. തുടര്‍ന്നെത്തിയ ശ്രേയസ്, പ്രിയാന്‍ഷിനൊപ്പം 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 25-ാം ഓവറില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ പ്രിയാന്‍ഷ് മടങ്ങി. 84 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും 11 ഫോറും നേടി. നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വെറും 42 പന്തുകള്‍ നേരിട്ട താരം 67 റണ്‍സ് നേടി. ശ്രേയസിനൊപ്പം 132 റണ്‍സ് ചേര്‍ക്കാന്‍ പരാഗിന് സാധിച്ചിരുന്നു. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്.

പരാഗ് പോയതിന് പിന്നാലെ ബദോനിക്കൊപ്പം 73 റണ്‍സ് ശ്രേയസ് കൂട്ടിചേര്‍ത്തു. 47-ാം ഓവറിലാണ് താരം മടങ്ങുന്നത്. നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറില്‍ ബദോനിയും മടങ്ങി. 27 പന്തുകല്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടിയിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യന്‍ഷ് ഷെഡ്‌ഗെ (0) ആദ്യ പന്തില്‍ തന്നെ പുറത്തായി. നിശാന്ത് സിന്ധു (11), രവി ബിഷ്‌ണോയ് (1) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ എ : പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ആയുഷ് ബഡോണി, നിഷാന്ത് സിന്ധു, സൂര്യന്‍ഷ് ഷെഡ്ഗെ, രവി ബിഷ്ണോയ്, സിമര്‍ജീത് സിംഗ്, ഗുര്‍ജപ്നീത് സിംഗ്, യുധ്‌വീര്‍ സിംഗ് ചരക്.

ഓസ്‌ട്രേലിയ : ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, മക്കെന്‍സി ഹാര്‍വി, കൂപ്പര്‍ കൊനോലി, ലാച്‌ലാന്‍ ഷാ (വിക്കറ്റ് കീപ്പര്‍), ഹാരി ഡിക്‌സണ്‍, വില്‍ സതര്‍ലാന്‍ഡ് (ക്യാപ്റ്റന്‍), ലിയാം സ്‌കോട്ട്, സാം എലിയട്ട്, ടോഡ് മര്‍ഫി, തന്‍വീര്‍ സംഘ, ടോം സ്‌ട്രേക്കര്‍.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം