രണ്ട് സെഞ്ചുറികള്‍ നഷ്ടമായതില്‍ വിഷമമില്ലേ? മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സഞ്ജു സാംസണിന്റെ മറുപടിയങ്ങനെ

Published : Mar 06, 2026, 01:41 PM IST
Sanju Samson

Synopsis

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സഞ്ജു സാംസൺ, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നഷ്ടമായതിനെക്കുറിച്ചുള്ള ചോദ്യത്തിന് തനതായ ശൈലിയിൽ മറുപടി നൽകി.

മുംബൈ: കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോകുന്ന മലയാളി താരം സഞ്ജു സാംസണ്‍ തന്റെ ആദ്യ ലോകകപ്പ് ഫൈനലിനൊരുങ്ങുകയാണ്. ഞായറാഴ്ച അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന കലാശപ്പോരാട്ടത്തിന് മുന്‍പ്, കഴിഞ്ഞ ആറുമാസത്തെ തന്റെ വെല്ലുവിളികളെക്കുറിച്ചും ടീമിലെ തന്റെ പുതിയ റോളുകളെക്കുറിച്ചും സംസാരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിന് ശേഷമാണ് സഞ്ജു മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.

അനുഭവസമ്പത്ത് തുണയായി

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സഞ്ജുവാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ 97* റണ്‍സും, സെമിയില്‍ ഇംഗ്ലണ്ടിനെതിരായ 89 റണ്‍സും സഞ്ജുവിനെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കി. മത്സരശേഷം സഞ്ജു പറഞ്ഞതിങ്ങനെ... ''എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നാണിത്. ഏതാണ്ട് 300-ലധികം ടി20 മത്സരങ്ങള്‍ കളിച്ച പരിചയം എനിക്കുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള ഏത് സ്ഥാനത്തും ഞാന്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനും സാധിച്ചു. ഇത്തരം വ്യക്തതയെല്ലാം വ്യക്തത റണ്‍സ് കണ്ടെത്താന്‍ എന്നെ സഹായിക്കുന്നുണ്ട്.'' സഞ്ജു പറഞ്ഞു.

പവര്‍പ്ലേയിലെ വെടിക്കെട്ട്

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊപ്പം പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് സഞ്ജു വ്യക്തമാക്കി. 'പവര്‍പ്ലേയിലാണ് കളി ജയിക്കുന്നതും തോല്‍ക്കുന്നതും. ആദ്യത്തെ മൂന്നോ നാലോ പന്തുകള്‍ കണ്ടുകഴിഞ്ഞാല്‍ പിന്നെ ആക്രമിക്കുക എന്നതാണ് ഞങ്ങളുടെ ശൈലി. എട്ടാം നമ്പര്‍ വരെ ബാറ്റിംഗ് കരുത്തുള്ളതിനാല്‍ ഈ പ്ലാനില്‍ മാറ്റം വരുത്തേണ്ടതില്ല. നമ്മുടെ ദിവസമാണെങ്കില്‍ ടീമിനെ മുന്നോട്ട് നയിക്കുക, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പിന്തുണ നല്‍കുക. ഇതാണ് രീതി.'' സഞ്ജു വിശദീകരിച്ചു.

വെല്ലുവിളികള്‍ നിറഞ്ഞ ആറുമാസം

ലോകകപ്പിന് തൊട്ടുമുന്‍പുള്ള മാസങ്ങള്‍ സഞ്ജുവിനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. ഫോമില്ലായ്മയും സാങ്കേതിക തികവിനെക്കുറിച്ചുള്ള ചോദ്യങ്ങളും കാരണം ഏഷ്യാ കപ്പില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലന്‍ഡിനെതിരായ നാട്ടിലെ പരമ്പരയില്‍ മോശം പ്രകടനം നടത്തിയതോടെ ലോകകപ്പ് ടീമിലെ സ്ഥാനവും അനിശ്ചിതത്വത്തിലായി. ''കഴിഞ്ഞ മാസങ്ങളില്‍ കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്. ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള ആഗ്രഹത്താല്‍ ന്യൂസിലന്‍ഡ് പരമ്പരയില്‍ ഞാന്‍ അമിതമായി ശ്രമിച്ചു. ടി20 ക്രിക്കറ്റ് ചിലപ്പോള്‍ വിചിത്രമാണ്, ലോകത്തെ മികച്ച താരങ്ങള്‍ പോലും റണ്‍സ് കണ്ടെത്താന്‍ ഇവിടെ കഷ്ടപ്പെടാറുണ്ട്. ആ സമയത്ത് ഞാന്‍ ക്രിക്കറ്റിനെ ബഹുമാനിക്കാനും അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ചു.'' സഞ്ജു വെളിപ്പെടുത്തി.

ഏകാന്തതയും ഏകാഗ്രതയും

മോശം സമയത്തെ എങ്ങനെ അതിജീവിച്ചു എന്ന ചോദ്യത്തിന് സഞ്ജു നല്‍കിയ മറുപടിയിങ്ങനെ... ''മോശം എല്ലാത്തില്‍ നിന്നും അകലം പാലിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ഇപ്പോഴും ഞാന്‍ സോഷ്യല്‍ മീഡിയ ബഹളങ്ങളില്‍ ഇല്ല. കുറഞ്ഞ ഇടപെടലുകള്‍ ശരിയായ ദിശയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്നെ സഹായിച്ചു.'

സെഞ്ച്വറി നഷ്ടമായോ?

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നഷ്ടപ്പെടുത്തിയോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് തനതായ ശൈലിയില്‍ സഞ്ജു മറുപടി നല്‍കി. 'ഭായ്, എനിക്ക് രണ്ട് സെഞ്ച്വറികള്‍ നഷ്ടമായതല്ല. ഞാന്‍ 97, 89 എന്നിങ്ങനെയുള്ള സ്‌കോറുകളാണ് നേടിയത്. അതൊരു വലിയ കാര്യമാണ്. മുന്‍പ് പലപ്പോഴും ഭാഗ്യം എന്നെ തുണച്ചിട്ടുണ്ടാകില്ല, എന്നാല്‍ ഇപ്പോള്‍ അത് എനിക്കൊപ്പമുണ്ട്. സെഞ്ചുറികള്‍ വരും. ഏകദിനവും ടെസ്റ്റും പോലയല്ല, ടി20 മത്സരങ്ങള്‍. അതില്‍ പരമാവധി റണ്‍സ് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.'' സഞ്ജു വ്യക്താക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
അന്‍വയ് ദ്രാവിഡും ആര്യവീര്‍ സെവാഗും തിളങ്ങി; അണ്ടര്‍ 19 ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യക്ക് ഏഴ് റണ്‍സ് ജയം