മഴയെ തുടർന്ന് 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ യഷ്ബർധൻ ചൗഹാൻ, അൻവയ് ദ്രാവിഡ്, ആര്യവീർ സെവാഗ് എന്നിവരുടെ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് കരുത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 175 റൺസെടുക്കാനേ സാധിച്ചുള്ളൂ.
രാജ്‌കോട്ട്: അണ്ടര്‍ 19 ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഏഴ് റണ്‍സ് ജയം. രാജ്‌കോട്ട്് രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം 20 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. 34 പന്തില്‍ 54 റണ്‍സെടുത്ത യഷ്ബര്‍ധന്‍ ചൗഹാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ് (18 പന്തില്‍ 38) നിര്‍ണായക പ്രകനം പുറത്തെടുത്തു. ഓപ്പണറായി എത്തിയ വിരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ് (26 പന്തില്‍ 28) തിളങ്ങി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനാണ് സാധിച്ചത്. യഷ്ബര്‍ധന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ എല്ലാവരുടെയും കണ്ണുകള്‍ പതിഞ്ഞത് അരങ്ങേറ്റക്കാരനായ ആര്യവീറിലായിരുന്നു. സ്റ്റേഡിയത്തില്‍ നേരിട്ടെത്തിയ പിതാവ് വീരേന്ദര്‍ സേവാഗിന്റെ കണ്‍മുന്നില്‍ വെച്ചാണ് മകന്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ത്‌നിക്കൊപ്പം ഓപ്പണറായെത്തിയ ആര്യവീര്‍ 26 പന്തുകളില്‍ നിന്ന് 5 ബൗണ്ടറികള്‍ സഹിതമാണ് 28 റണ്‍സ് നേടിയത്. പവര്‍പ്ലേ ഓവറുകളില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ ആര്യവീറിനെ സ്‌പെന്‍സര്‍ ഗ്രീന്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ താരങ്ങള്‍ പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ 65 റണ്‍സിന് 3 വിക്കറ്റും പിന്നീട് 88 റണ്‍സിന് 4 വിക്കറ്റും നഷ്ടപ്പെട്ട് പ്രതിരോധത്തിലായി.
ഈ ഘട്ടത്തിലാണ് വിക്കറ്റ് കീപ്പര്‍-ബാറ്ററായ അന്‍വയ് ക്രീസിലെത്തിയത്. തുടക്കത്തില്‍ ഒരറ്റത്ത് യഷ്ബര്‍ധനൊപ്പം പതുക്കെ നിലയുറപ്പിച്ച അന്‍വയ്, രീതി മാറ്റി വെടിക്കെട്ട് ബാറ്റിംഗിന് തുടക്കമിട്ടു. നേരിട്ട 18 പന്തുകളില്‍ നിന്ന് 2 ഫോറുകളും 3 സിക്‌സറുകളും സഹിതം 211.11 സ്‌ട്രൈക്ക് റേറ്റില്‍ 38 റണ്‍സ് വാരിക്കൂട്ടി താരം സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. യഷ്ബര്‍ധനൊപ്പം ചേര്‍ന്ന് അന്‍വയ് പടുത്തുയര്‍ത്തിയ 69 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്തായി. ഒടുവില്‍ 18-ാം ഓവറില്‍ എലി ബ്രെയ്ന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് അന്‍വയ് പുറത്തായത്. അപ്പോഴേക്കും സ്‌കോര്‍ 157-ല്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നിശ്ചിത 20 ഓവറില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്കായി നീല്‍ പട്ടേല്‍ (45), ഹെയ്ഡന്‍ ബാര്‍ബുലോവിക് (40), ക്യാപ്റ്റന്‍ ജാക്ക് ചോസ്‌നെക് (55) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും, കൃത്യസമയത്ത് പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ കളി കൈവിടാതെ കാത്തു. ഒടുവില്‍ ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് 20 ഓവറില്‍ 7 വിക്കറ്റിന് 175 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ ആവേശകരമായ വിജയം സ്വന്തമാക്കി.

