
ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍(IND vs SA T20Is) നാഴികക്കല്ല് പിന്നിടാന്‍ ഇന്ത്യന്‍ താരം(Team India) ശ്രേയസ് അയ്യര്‍(Shreyas Iyer). ടി20യില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമനാകാനുള്ള അവസരമാണ് ശ്രേയസിന് മുന്നിലുള്ളത്. പരമ്പരയില്‍ തിളങ്ങി നേട്ടം സ്വന്തമാക്കിയാല്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെയാണ്(Rohit Sharma) ശ്രേയസ് മറികടക്കുക.
രാജ്യാന്തര ടി20യില്‍ 29 മത്സരങ്ങളില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ വിരാട് കോലിയാണ് വേഗത്തില്‍ ആയിരം ക്ലബിലെത്തിയ ഇന്ത്യന്‍ താരം. 32 മത്സരങ്ങളില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ കെ എല്‍ രാഹുലാണ് രണ്ടാം സ്ഥാനത്ത്. 47 കളികളില്‍ ക്ലബിലെത്തിയ രോഹിത് ശര്‍മ്മയാണ് മൂന്നാമത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയില്‍ 191 റണ്‍സ് നേടിയാല്‍ ശ്രേയസിന് ഹിറ്റ്‌മാനെ മറികടക്കാം. നിലവില്‍ 36 മത്സരങ്ങളില്‍ 809 റണ്‍സ് ശ്രേയസ് അയ്യരിനുണ്ട്.
ശ്രീലങ്കയ്‌ക്കെതിരായ അവസാന പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന ശ്രേയസ് അയ്യരിന് രോഹിത്തിനെ മറികടക്കാനാകും എന്നാണ് പ്രതീക്ഷ. 57*, 74*, 73* എന്നിങ്ങനെയായിരുന്നു ശ്രേയസിന്‍റെ സ്‌കോര്‍. അടുത്തിടെ അവസാനിച്ച ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 14 മത്സരങ്ങളില്‍ 30.85 ശരാശരിയില്‍ 401 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിന്‍റെ മടങ്ങിവരവും ആകര്‍ഷകം.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.
IND vs SA : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20; ടീമിനെ പ്രവചിച്ച് രവി ശാസ്‌ത്രി, സര്‍പ്രൈസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!