2017-ല്‍ മുംബൈയിലെ അന്ധേരി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതിന് അറസ്റ്റിലായത് ഹര്‍മീതാണ്. 

മുംബൈ: ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വാഗ്ദാനമായിരുന്നു നിലവില്‍ യുഎസ്എയ്ക്ക് വേണ്ടി കളിക്കുന്ന ഹര്‍മീത് സിംഗ്. ടി20 ലോകകപ്പില്‍ ലോകകപ്പില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയെ നേരിടാന്‍ യുഎസ് നിരയില്‍ ഹര്‍മീതും ഉണ്ടായിരുന്നു. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി ഹാര്‍ദിക് പാണ്ഡ്യയുടെയും അക്‌സര്‍ പട്ടേലിന്റെയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍മീതിനെ സംബന്ധിച്ചിടത്തോളം അത് തന്റെ പഴയ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലേക്കുള്ള മടങ്ങി വരവായിരുന്നു.

മുംബൈയില്‍ ജനിച്ചു വളര്‍ന്ന ഹര്‍മീത്, 2012-ല്‍ ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് നേടിയ ടീമിലെ പ്രധാന അംഗമായിരുന്നു. പിന്നീട് ഐപിഎല്ലിലും സജീവമായിരുന്ന ഹര്‍മീത്, ഇടക്കാലത്ത് നേരിട്ട തളര്‍ച്ചയില്‍ നിന്നും കരകയറാനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. 2024-ല്‍ യുഎസ്എ ടീമില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇപ്പോള്‍ ടീമിലെ അവിഭാജ്യ ഘടകമാണ്. ഇതുവരെ 22 ഏകദിനങ്ങളും 25 ട്വന്റി-20 മത്സരങ്ങളും താരം യുഎസ്എയ്ക്കായി കളിച്ചിട്ടുണ്ട്. ഇതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഹര്‍മീതുമായി ബന്ധപ്പെട്ട വിവാദ സംഭവം വാര്‍ത്തയാകുന്നത്.

താരം വാംഖഡെയില്‍ പന്തെറിയുന്നത് കണ്ടതോടെ ആരാധകര്‍ പഴയൊരു വിവാദവും കുത്തിപ്പൊക്കി. 2017-ല്‍ മുംബൈയിലെ അന്ധേരി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് ഹര്‍മീത് കാര്‍ ഓടിച്ചു കയറ്റിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. യാത്രക്കാര്‍ നിറഞ്ഞ പ്ലാറ്റ്ഫോമിലേക്ക് പുലര്‍ച്ചെ കാര്‍ ഓടിച്ചു കയറ്റിയതിന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയ കാര്‍ വലിയ അപകടമാണ് അന്ന് ഒഴിവാക്കിയത്.

കൂടാതെ, 2013-ലെ ഐപിഎല്‍ സ്‌പോട്ട് ഫിക്‌സിംഗ് കേസില്‍ താരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് പോലീസ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിവാദങ്ങളെല്ലാം അതിജീവിച്ചാണ് ഇന്ന് അമേരിക്കന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി ഹര്‍മീത് തിളങ്ങുന്നത്.

YouTube video player