
ലക്നൗ: ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇന്ത്യ എ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സില്‍ 532/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസീസിനെതെതിരെ ഇന്ത്യ മറുപടി ബാറ്റിംഗില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 413 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറിയുമായി ധ്രുവ് ജുറെലും അര്‍ധസെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കലും(86) ആണ് ക്രീസില്‍. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ എട്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി നിരാശപ്പെടുത്തിയപ്പോള്‍ അഭിമന്യൂ ഈശ്വരന്‍ (44), എന്‍ ജഗദീശന്‍ (64), സായ് സുദര്‍ശന്‍ (73) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
ആറ് വിക്കറ്റ് കൈയിലിരിക്കെ ഓസീസ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനി 129 റണ്‍സ് കൂടി മതി. ഏകദിന ശൈലയില്‍ ബാറ്റുവീശിയ ധ്രുവ് ജുറെല്‍ 132 പന്തില്‍10 ഫോറും നാലു സിക്സും പറത്തിയാണ് 113 റണ്‍സെടുത്തത്. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധ്രുവ് ജുറെല്‍-ദേവ്ദത്ത പടിക്കല്‍ സഖ്യം ഇതുവരെ 181 റണ്‍സടിച്ചിട്ടുണ്ട്.
ഓസീസിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ 88 റണ്‍സുള്ളപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 44 റണ്‍സെടുത്ത അഭിമന്യൂ ഈശ്വരനെ ലിയാം സ്കോട്ട് ആണ് മടക്കിയത്. പിന്നാലെ ജഗദീശനും(64) പവലിയനില്‍ തിരിച്ചെത്തി. സായ് സുദര്‍ശനൊപ്പം 49 റണ്‍സ് ചേര്‍ത്ത ശേഷമാണ് ജഗദീശന്‍ മടങ്ങിയത്. തുടര്‍ന്ന് ദേവ്ദത്ത് - സായ് സഖ്യം 76 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ കൂപ്പര്‍ കൊന്നോലി ബ്രേക്ക് ത്രൂമായെത്തി. സായ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് തിളങ്ങാനായില്ല. എട്ട് റണ്‍സ് മാത്രമെടുത്ത താരം കാറി റോച്ചിസിയോലിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അഞ്ചിന് 337 എന്ന നിലയിലാണ് ഓസീസ് ഇന്ന് ബാറ്റിംഗിനെത്തിയത്. ലിയാം സ്‌കോട്ടിന്‍റെ (81) വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്ടമായത്. ഫിലിപ്പെയ്‌ക്കൊപ്പം 81 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് സ്‌കോട്ട് മടങ്ങിയത്.
എന്നാല്‍ ഫിലിപ്പെ ടി20 ശൈലിയില്‍ ബാറ്റ് വീശി ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 87 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 14 ഫോറും പായിച്ചു. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് (24 പന്തില്‍ 39) ഫിലിപ്പെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. കോണ്‍സ്റ്റാസ്, ഫിലിപ്പെ എന്നിവരുടെ സെഞ്ചുറിക്ക് പുറമെ കാംമ്പെല്‍ കെല്ലാവേ 88 റണ്‍സെടുത്തു. കൂപ്പര്‍ കൊന്നോലിയുടെ (70) ഇന്നിംഗ്സും നിര്‍ണായകമായി.ഇന്ത്യക്കായി ഹര്‍ഷ് ദുബെ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗുര്‍നൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക