മുന്‍നിര താരങ്ങള്‍ മടങ്ങി, ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം; രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയുടെ തിരിച്ചടി

By Web TeamFirst Published Jul 20, 2021, 9:16 PM IST
Highlights

ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പൃഥ്വി ഷാ (13), ഇഷാന്‍ കിഷന്‍ (1), ശിഖര്‍ ധവാന്‍ (29), മനീഷ് പാണ്ഡെ (37), ഹാര്‍ദിക് പാണ്ഡ്യ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

കൊളംബൊ: രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 276 ണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 20 ഓവറില്‍ അഞ്ചിന് 126 എന്ന നിലയിലാണ്. ക്രൂനാല്‍ പാണ്ഡ്യ (2), സൂര്യകുമാര്‍ യാദവ് (37) എന്നിവരാണ് ക്രീസില്‍. ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പൃഥ്വി ഷാ (13), ഇഷാന്‍ കിഷന്‍ (1), ശിഖര്‍ ധവാന്‍ (29), മനീഷ് പാണ്ഡെ (37), ഹാര്‍ദിക് പാണ്ഡ്യ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശ്രീലങ്കയ്ക്കായി വാനിഡു ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി.

മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് പൃഥ്വിയെ നഷ്ടമായി. ഹസരങ്കയുടെ പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിച്ചു. അഞ്ചാം ഓവറില്‍ കിഷനും ഇതേ രീതിയില്‍ മടങ്ങി. ഇത്തവണ കഷുന്‍ രജിതയ്ക്കായിരുന്നു വിക്കറ്റ്. 12-ാം ഓവറില്‍ ധവാന്‍ ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നല്ല രീതിയില്‍ കളിച്ചുവരികയായിരുന്ന മനീഷ് പാണ്ഡെയാവട്ടെ റണ്ണൗട്ടായി. ഹാര്‍ദിക് ദസുന്‍ ഷനകയ്ക്ക് വിക്കറ്റ് നല്‍കുകയായിരുന്നു. സൂര്യകുമാര്‍ ഇതുവരെ അഞ്ച്  ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചരിത് അസലങ്ക (65), ആവിഷ്‌ക ഫെര്‍ണാണ്ടോ (50), ചാമിക കരുണാരത്‌നെ (33 പന്തില്‍ പുറത്താവാതെ 44) എന്നിവവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫെര്‍ണാണ്ടോ- മിനോദ് ഭാനുക (36) സഖ്യം ലങ്കയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹലിന്റെ ഇരട്ട പ്രഹരം ലങ്കയെ ബാക്ക്ഫൂട്ടിലാക്കി. 14-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ മിനോദ്, ഭാനുക രാജപക്‌സ (0) എന്നിവരെയാണ് ചാഹല്‍ മടക്കിയത്. നാലാമനായി ക്രീസിലെത്തിയത് ധനഞ്ജയ ഡിസില്‍വ സിംഗിളുകളും ഡബിളുമായി താരം പതുക്കെ കളം പിടിച്ചു. 

ഫെര്‍ണാണ്ടോയ്‌ക്കൊപ്പം നാലാം വിക്കറ്റില്‍ 47 കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിനിടെ ഫെര്‍ണാണ്ടോ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ നേരിട്ട അടുത്ത പന്തില്‍ താരം പവലിയനിലേക്ക് മടങ്ങി. ഭുവനേശ്വറിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. വൈകാതെ ധനഞ്ജയയും മടങ്ങി. ചാഹറാണ് ധനഞ്ജയയെ മടക്കിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയും (16), വാനിഡു ഹസരങ്ക (8) ചെറുത്തുനില്‍ക്കാതെ മടങ്ങി. ചാഹലും ചാഹറും വിക്കറ്റ് പങ്കിട്ടെടുത്തു. കരുണാരത്‌നെയെ കൂട്ടുപിടിച്് അസലങ്ക നടത്തിയ പോരാട്ടാമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അവസാനങ്ങളില്‍ കരുണാരത്‌നെ ആഞ്ഞടിച്ചപ്പോള്‍ സ്‌കോര്‍ 275ലെത്തി. ഇതിനിടെ ലക്ഷന്‍ സന്ധാകന്‍ റണ്ണൗട്ടായി. കഷുന്‍ രജിത (1) പുറത്താവാതെ നിന്നു. 

ചാഹല്‍, ഭുവി എന്നിവര്‍ക്ക് പുറമെ ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒരു മാറ്റവും കൂടാതെയാണ് ഇന്ത്യ ഇറങ്ങിയത്. ശ്രീലങ്ക ഒരു മാറ്റം വരുത്തി. ഇസുരു ഉഡാനയ്ക്ക് പകരം കഷുന്‍ രജിത ടീമിലെത്തി. മലയാളിതാരം സഞ്ജു സാംസണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇടം നേടാനായില്ല. രണ്ടാം ഏകദിനത്തില്‍ സഞ്ജു കളിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ ഇടം നേടാനായില്ല. 

ഇന്ത്യ: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, മനീഷ് പാണ്ഡെ, സൂര്യുകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍.

ശ്രീലങ്ക: അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭാനുക, ഭാനുക രാജപക്‌സ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലങ്ക, ദസുന്‍ ഷനക, വാനിഡു ഹസരങ്ക, ചാമിമ കരുണരത്‌നെ, കഷുന്‍ രജിത, ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍.

click me!