വിരാട് കോലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റില്‍ നായകൻ. ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ മധ്യനിരയിലേക്ക് മാറ്റിയേക്കും.
കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്ക്ക്(India vs New Zealand Test Series 2021) വ്യാഴാഴ്‌ച കാൺപൂരിൽ(Green Park, Kanpur) തുടക്കമാവും. ബാറ്റിംഗ് നിരയിൽ ഇന്ത്യയുടെ(Team India) പരീക്ഷണമാവും ശ്രദ്ധേയമാവുക. സൂര്യകുമാർ യാദവിനെ(Suryakumar Yadav) ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല.
ടി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. കുട്ടിക്രിക്കറ്റിന്‍റെ ചടുലതയിൽ നിന്ന് ചുവന്ന പന്തിൽ അഞ്ച് ദിവസം നീളുന്ന പരീക്ഷണത്തിലേക്ക് ബാറ്റെടുക്കുമ്പോൾ ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമ്മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും റിഷഭ് പന്തും ടീമിനൊപ്പമില്ല. കോലിക്ക് പകരം അജിങ്ക്യ രഹാനെയാണ് നായകൻ. ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ മധ്യനിരയിലേക്ക് മാറ്റാണ് ടീം ഇന്ത്യയുടെ ആലോചന. അങ്ങനെയെങ്കില്‍ കെ എൽ രാഹുലിനൊപ്പം മായങ്ക് അഗർവാൾ ഓപ്പൺ ചെയ്യും.
കോലിയുടെ അഭാവത്തിൽ മധ്യനിരയ്ക്ക് കരുത്തുപകരാനാണ് ഗില്ലിനെ താഴേക്കിറക്കുന്നത്. ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയും സ്ഥാനം ഉറപ്പിച്ചതിനാൽ ഹനുമ വിഹാരിക്കാവും ഇടം നഷ്‌ടമാവുക. ടീമിലുണ്ടെങ്കിലും ശ്രേയസ് അയ്യർ അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടിവരും. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറുടെ റോളില്‍ വൃദ്ധിമാൻ സാഹയും ടീമിലെത്തും. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവരാണ് സ്‌ക്വാഡിലുള്ള ബൗളര്‍മാര്‍.
മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിരാട് കോലി തിരിച്ചെത്തും. പുതിയ കോച്ച് രാഹുൽ ദ്രാവിഡിന് കീഴിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് പകരംവീട്ടാൻ കൂടിയുണ്ട് ടീം ഇന്ത്യക്ക്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര 3-0ന് ടീം ഇന്ത്യ തൂത്തുവാരിയിരുന്നു. കൊല്‍ക്കത്തയിലെ മൂന്നാം ടി20യിൽ 73 റൺസിന് വിജയിച്ചതോടെയാണിത്. നേരത്തെ ജയ്‌പൂരില്‍ അഞ്ച് വിക്കറ്റിനും റാഞ്ചിയില്‍ ഏഴ് വിക്കറ്റിനും രോഹിത്തും സംഘവും വിജയിച്ചിരുന്നു. രണ്ട് അര്‍ധ സെഞ്ചുറികള്‍ കണ്ടെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയായിരുന്നു പരമ്പരയിലെ താരം.