Bangladesh vs Pakistan| അവസാന പന്തില്‍ ആവേശജയം; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരി പാക്കിസ്ഥാന്‍
നാടകീയമായിരുന്നു ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ മൂന്നാം ടി20യുടെ അവസാന ഓവര്‍. അവസാന ഓവറില്‍ എട്ട് വിക്കറ്റ് കൈയിലിരിക്കെ പാക്കിസഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സ്.
ധാക്ക: ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് പാക്കിസ്ഥാന്‍(Bangladesh vs Pakistan) മൂന്ന് മത്സരങ്ങളടുടെ പരമ്പര തൂത്തുവാരി(3-0). ജയിക്കാന്‍ 127 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാൻ അവസാന പന്തിലാണ് അവസാന ഓവറിലെ അവിശ്വസനീയ തകര്‍ച്ചക്കൊടുവില്‍ വിജയം പിടിച്ചെടുത്തത്. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 124-7, പാക്കിസ്ഥാന്‍ 20 ഓവറില്‍ 127-5.
നാടകീയമായിരുന്നു ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ മൂന്നാം ടി20യുടെ അവസാന ഓവര്‍. അവസാന ഓവറില്‍ എട്ട് വിക്കറ്റ് കൈയിലിരിക്കെ പാക്കിസഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സ്. ക്യാപ്റ്റന്‍ മഹമ്മദുള്ള(Mahmudullah) എറിഞ്ഞ ആദ്യ പന്തില്‍ സര്‍ഫ്രാസ് അഹമ്മദിന്(Sarfaraz Ahmed)റണ്ണെടുക്കാനായില്ല. അടുത്ത പന്തില്‍ നയീമിന് ക്യാച്ച് നല്‍കി സര്‍ഫ്രാസ് പുറത്ത്.
മൂന്നാം പന്തില്‍ ഹൈദര്‍ അലി(Haider Ali) ഷാന്‍റോക്ക് ക്യാച്ച് നല്‍കി പുറത്ത്. മഹമ്മദുള്ളയുടെ നാലാം പന്തില്‍ ഇഫ്തിക്കര്‍ അഹമ്മദ്(Iftikhar Ahmed) സിക്സിന് പറത്തി പാക്കിസ്ഥാനെ ജയത്തിന് തൊട്ടരികിലെത്തിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ ഇഫ്തിക്കറും പുറത്ത്. ഇതോടെ അവസാന പന്തില്‍ പാക്കിസ്ഥാന് ജയത്തിലേക്ക് രണ്ടു റണ്‍സ് വേണമെന്നായി. അവസാന പന്ത് നേരിട്ട മുഹമ്മദ് നവാസ്(Mohammad Nawaz) ബൗണ്ടറിയടിച്ച് പാക്കിസ്ഥാനെ വിജയവര കടത്തി.
38 പന്തില്‍ 45 റണ്‍സെടുത്ത ഹൈദര്‍ അലിയാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍(40), ക്യാപ്റ്റന്‍ ബാബര്‍ അസം(19) എന്നിവരും പാക് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ മെഹമ്മദുള്ള ഒരോവറില്‍ 10 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ മൊഹമ്മദ് നയീമിന്‍റെയും(47), ഷമീം ഹൊസൈന്‍റെയും(22), ആഫിഫ് ഹൊസൈന്‍റെയും(20) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് വസീം ജൂനിയര്‍, ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.