IND vs NZ | ടി20 പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ, ആശ്വാസം തേടി ന്യൂസിലന്‍ഡ്; മത്സരം ഇന്ന് കൊല്‍ക്കത്തയില്‍

By Web TeamFirst Published Nov 21, 2021, 10:33 AM IST
Highlights

ജയ്‌പൂരിലും റാഞ്ചിയിലും ജയിച്ച് ട്രോഫി സ്വന്തമാക്കിയതിനാൽ ഇന്ത്യൻ ടീമിൽ മാറ്റം ഉറപ്പ്

കൊല്‍ക്കത്ത: ഇന്ത്യ-ന്യൂസിലൻഡ് ടി20(India vs New Zealand 3rd T20I) പരമ്പരയിലെ അവസാന മത്സരം ഇന്ന് കൊൽക്കത്തയിൽ(Eden Gardens, Kolkata) നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടി20 പരമ്പര തൂത്തുവാരാനാണ് ഈഡൻ ഗാർഡനില്‍ ടീം ഇന്ത്യ(Team India) ഇന്നിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡിന്‍റെ(New Zealand Cricket Team) ലക്ഷ്യം. 

ജയ്‌പൂരിലും റാഞ്ചിയിലും ജയിച്ച് ട്രോഫി സ്വന്തമാക്കിയതിനാൽ ഇന്ത്യൻ ടീമിൽ മാറ്റം ഉറപ്പ്. കെ എൽ രാഹുലിനോ സൂര്യകുമാർ യാദവിനോ പകരം റുതുരാജ് ഗെയ്‌ക്‌വാദ് ബാറ്റിംഗ് നിരയിലെത്തും. റിഷഭ് പന്തിന് വിശ്രമം നൽകിയാൽ ഇഷാൻ കിഷനായിരിക്കും വിക്കറ്റ് കീപ്പർ. ആ‍ർ അശ്വിന് പകരം യുസ്‍വേന്ദ്ര ചഹലും ഭുവനേശ്വർ കുമാറിന് പകരം ആവേശ് ഖാനും പരിഗണനയിലുണ്ട്

ന്യൂസിലൻഡ് ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പേസും ബൗൺസുമുള്ള ഈഡൻ ഗാർഡനിലെ വിക്കറ്റിൽ കിവീസിന് പ്രതീക്ഷയുണ്ടെങ്കിലും ടോസ് നിർണായകമാവും. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തെരഞ്ഞെടുക്കും എന്നുറപ്പ്. ആദ്യ രണ്ട് കളിയിലും ടോസ് നേടിയ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്‌താണ് ജയിച്ചത്. 

റാഞ്ചിയിലെ കഴിഞ്ഞ മത്സരത്തില്‍ ഏഴ് വിക്കറ്റിന് രോഹിത് ശര്‍മ്മയും സംഘവും ജയിച്ചിരുന്നു. കിവീസിന്‍റെ 153 റൺസ് ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 16 പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം രോഹിത് ശര്‍മ്മ 117 റണ്‍സ് ചേര്‍ത്തത് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. കെ എല്‍ രാഹുൽ 49 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും ഉൾപ്പടെ 65 റണ്‍സെടുത്തു. കിവികളെ പൊരിച്ച രോഹിത് ശര്‍മ്മ അഞ്ച് സിക്‌സറടക്കം 36 പന്തിൽ 55 ഉം നേടി. 

ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ 20 ഓവറില്‍ ആറ് വിക്കറ്റിനാണ് 153 റണ്‍സെടുത്തത്. 34 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് ടോപ്സ്കോറർ. അരങ്ങേറ്റക്കാരൻ ഹർഷൽ പട്ടേല്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. ഭുവനേശ്വർ കുമാറിനും ദീപക് ചഹറിനും അക്‌സർ പട്ടേലിനും രവിചന്ദ്ര അശ്വിനും ഓരോ വിക്കറ്റും ലഭിച്ചു. ഹര്‍ഷലാണ് കളിയിലെ താരം. 

IPL 2022|അടുത്ത സീസണിലും ചെന്നൈ കുപ്പായത്തിലുണ്ടാകുമെന്ന സൂചന നല്‍കി ധോണി

click me!