
ധരംശാല: നാളെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനൊരുങ്ങുകയാണ് ഇന്ത്യ. 3-1ന് മുന്നിട്ട് നല്‍കുന്ന ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിരുന്നു. ധാരംശാലയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റും ജയിച്ച സമഗ്രാധിപത്യം നേടാനൊരുങ്ങുകയാണ് രോഹിത്തും സംഘവും. നാലാം ടെസ്റ്റില്‍ നിന്ന് വിശ്രമമെടുത്ത ജസ്പ്രിത് ബുമ്ര അവസാന ടെസ്റ്റിലേക്ക് തിരിച്ചെത്തിയേക്കും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുമ്രയ്ക്ക് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചത്. ആദ്യ മൂന്ന് ടെസ്റ്റിലും 13.64 ശരാശരിയില്‍ 17 വിക്കറ്റാണ് താരം വീഴ്ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാള്‍ സീമര്‍ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഇടംപിടിച്ചിരുന്നു.
നാളെ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ എതിര്‍ ടീമുകളോടുള്ള സമീപനത്തെ കുറിച്ച് സംസാരിക്കുകയാണ് രോഹിത് ശര്‍മ. അഞ്ചാം ടെസ്റ്റിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്. രസകരമായിട്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മറുപടി പറയുന്നത്... ''ഞാന്‍ സ്‌കൂളില്‍ അധികം പഠിച്ചിട്ടില്ല. എന്നാല്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ എതിര്‍ ടീമിനെ ഞാന്‍ പഠിക്കാറുണ്ട്. ആ രീതി ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും.'' രോഹിത് പറഞ്ഞു.
ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ കുറിച്ച് ഇംഗ്ലീഷ് താരം ബെന്‍ ഡക്കറ്റ് നടത്തിയ പരാമര്‍ശത്തെ കുറിച്ചും രോഹിത് സംസാരിച്ചിരുന്നു. ജയ്‌സ്വാള്‍ ഇംഗ്ലണ്ടിന്റെ ശൈലിയില്‍ നിന്ന് പഠിക്കുകയാണെന്നാണ് ഡക്കറ്റ് പറഞ്ഞത്. അതിന് രോഹിത് മറുപടി പറഞ്ഞതിങ്ങനെ... ''ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് എന്ന് പേരുള്ള ഒരു താരം കളിക്കാനുണ്ടായിരുന്നു. ഡക്കറ്റ് ചിലപ്പോള്‍ അവന്‍ കളിക്കുന്നത് കണ്ടിട്ടുണ്ടായിരിക്കില്ല.'' രോഹിത് പരിഹാസത്തോടെ ചോദിച്ചു.
എന്തോ, ഇന്ത്യ എല്ലാവര്‍ക്കും ഇഷ്ടമാണ്! പാറ്റ് കമ്മിന്‍സും പറയുന്നു 'ഇന്ത്യ രണ്ടാം വീടെന്ന്'
കാറപകടത്തെ തുടര്‍ന്ന ഗുരുതര പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരികെ എത്താനുള്ള കഠിന പ്രയത്നത്തിലാണ്. 2022 ഡിസംബര്‍ മുപ്പതിനുണ്ടായ അപകടത്തെ തുടര്‍ന്നാണ് പന്തിന് പരിക്കേല്‍ക്കുന്നത്. ഒന്നര വര്‍ഷത്തോളം കളത്തിന് പുറത്താണ് പന്ത്. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനായ പന്ത് ഇപ്പോള്‍ കളത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!