
പൂനെ: ഐപിഎല്ലില്‍ (IPL 2022) ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സ്, ഡൽഹി ക്യാപിറ്റൽസിനെ (GT vs DC) നേരിടും. പൂനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസും (Gujarat Titans) മുംബൈ ഇന്ത്യൻസിനെ മറികടന്ന ഡൽഹി ക്യാപിറ്റൽസും (Delhi Capitals) രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്.
ജയിച്ച് തുടങ്ങിയ രണ്ട് ടീമുകൾ നേർക്കുനേർ വരുമ്പോള്‍ പോരാട്ടച്ചൂടേറും. എങ്കിലും ഇരുടീമുകൾക്കും പഴുതുകൾ അടയ്ക്കാൻ ഏറെയുണ്ട്. പന്തെറിഞ്ഞ് തുടങ്ങിയ നായകൻ ഹർദിക് പാണ്ഡ്യയുടെയും രാഹുൽ തെവാത്തിയയുടേയും ഓൾറൗണ്ട് മികവ് ടൈറ്റൻസിന് നിർണായകം. മുഹമ്മദ് ഷമിയുടെ പേസും റാഷിദ് ഖാന്‍റെ സ്‌പിന്നും ഡേവിഡ് മില്ലറുടെ കൂറ്റൻ ഷോട്ടുകളുമാവും ഡൽഹിയുടെ പ്രധാന വെല്ലുവിളി. ഡേവിഡ് വാർണർ, ആൻറിച് നോർകിയ എന്നിവരുടെ അഭാവത്തിൽ പൃഥ്വി ഷാ, റിഷഭ് പന്ത്, റോവ്മാൻ പവൽ തുടങ്ങിയവരുടെ ഉത്തരവാദിത്തം കൂടും.
ലുംഗി എൻഗിഡി, മുസ്‌തഫിസുർ റഹ്മാൻ, സർഫ്രാസ് ഖാൻ എന്നിവരുടെ ക്വാറന്‍റീന്‍ പൂർത്തിയായത് ഡൽഹിക്ക് ആശ്വാസമാണ്. അക്‌സർ പട്ടേൽ, ഷർദ്ദൂൽ ഠാക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവിലേക്കും ഡൽഹി ഉറ്റുനോക്കുന്നു. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് കിട്ടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കുമെന്നുറപ്പ്.
ആദ്യ അങ്കം സഞ്ജുവും രോഹിത്തും തമ്മില്‍
മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലാണ് ഇന്നത്തെ ആദ്യ മത്സരം. നവി മുംബൈയില്‍ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. സഞ്ജു സാംസണും രോഹിത് ശർമ്മയും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചാണ് രാജസ്ഥാൻ റോയല്‍സ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റിരുന്നു. പരിക്കിൽ നിന്ന് മുക്തനായ സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നത് മുംബൈയ്ക്ക് കരുത്താവും. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഇഷാൻ കിഷനും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
അതേസമയം ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇത്തവണ സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസ്. മലയാളി താരങ്ങളായ സഞ്ജുവും ബേസിൽ തമ്പിയും മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്. സഞ്ജു ആദ്യ മത്സരത്തിൽ അതിവേഗ അർധസെഞ്ചുറി നേടിയപ്പോൾ ബേസിൽ മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.