IPL 2022 : 'ഇങ്ങനെയൊരു ഇന്നിംഗ്‌സ് ഞാന്‍ മുമ്പ്  കണ്ടിട്ടില്ല'; പടിദാറിനെ പുകഴ്ത്തി വിരാട് കോലി

By Web TeamFirst Published May 26, 2022, 2:19 PM IST
Highlights

ഐപിഎല്‍ പ്ലേഓഫില്‍ സെഞ്ചുറി നേടുന്ന ആദ്യ അണ്‍ക്യാപ്ഡ് താരമാണ് പടിദാര്‍. 2009ല്‍ മനീഷ് പാണ്ഡേയും 2021ല്‍ ദേവ്ദത്ത് പടിക്കലും സെഞ്ചുറി നേടിയിരുന്നെങ്കിലും, അത് ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു.

കൊല്‍ക്കത്ത: ഐപിഎല്‍ (IPL 2022) എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സഹായിച്ചത് രജത് പടിദാറിന്റെ ഇന്നിംഗ്‌സായിരുന്നു. 54 പന്തില്‍ പുറത്താവാതെ 112 റണ്‍സാണ് പടിദാര്‍ (Rajat Patidar) നേടിയത്. ഏഴ് ഫോറും 12 സിക്‌സും അടങ്ങുന്നതായിരുന്നു പടിദാറിന്റെ ഇന്നിംഗ്‌സ്. മുന്‍നിര താരങ്ങളായ ഫാഫ് ഡു പ്ലെസിസ് (0), ഗ്ലെന്‍ മാക്‌സ്‌വെല്‍ (9), വിരാട് കോലി (25) എന്നിവര്‍ പരാജയപ്പെട്ടപ്പോഴാണ് പടിദാര്‍ തന്റെ ഉത്തരവാദിത്തം മനോഹരമായി നിറവേറ്റിയത്. 

മത്സരശേഷം കോലി പോലും പടിദാറിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി രംഗത്തെത്തി. ഇതുപോലൊരു ഇന്നിംഗ്‌സ് ഞാന്‍ മുമ്പ് കണ്ടിട്ടില്ലെന്നാണ് കോലി പറയുന്ന്. മുന്‍ ആര്‍സിബി ക്യാപ്റ്റന്റെ വാക്കുകല്‍... ''വിജയത്തെ സ്വാധീനിക്കുന്ന ഒരുപാട് ഇന്നിംഗ്‌സുകള്‍ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. അതുപൊലെ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന ഇന്നിംഗ്‌സുകളും കണ്ടും. എന്നാല്‍ രജത് പടിദാര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റിസിനെതിരെ കളിച്ചത് പോലൊരു ഇന്നിംഗ്്‌സ് ഞാന്‍ മുമ്പ് കണ്ടിട്ടില്ല. എലിമിനേറ്റര്‍ മത്സരത്തിന്റെ പ്രാധാന്യം വളരെ വലുതായിരുന്നു. ഞാന്‍ നന്നായി ടെന്‍ഷന്‍ അനുഭവിച്ചു. 

കാരണം ഞാന്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ പടിദാര്‍ മനോഹരമായി സാഹചര്യം കൈകാര്യം ചെയ്തു. അവന്റെ പ്രകടനത്തിന്റെ പ്രാധാന്യം ക്രിക്കറ്റ് ലോകം മനസിലാക്കണം. തീര്‍ച്ചയായിട്ടും വലിയ രീതിയിലുള്ള അഭിനന്ദനം അവന്‍ അര്‍ഹിക്കുന്നുണ്ട്.'' കോലി മത്സരശേഷം പറഞ്ഞു.

ഐപിഎല്‍ പ്ലേഓഫില്‍ സെഞ്ചുറി നേടുന്ന ആദ്യ അണ്‍ക്യാപ്ഡ് താരമാണ് പടിദാര്‍. 2009ല്‍ മനീഷ് പാണ്ഡേയും 2021ല്‍ ദേവ്ദത്ത് പടിക്കലും സെഞ്ചുറി നേടിയിരുന്നെങ്കിലും, അത് ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു. 2011ല്‍ പഞ്ചാബിന്റെ അണ്‍ക്യാപ്ഡ് താരം പോള്‍ വാല്‍ത്താട്ടിയും സെഞ്ചുറി നേടിയിട്ടുണ്ട്.

എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ ക്വാളിഫയറില്‍ കടന്നു. ബാംഗ്ലൂരിന്റെ 207 റണ്‍സ് പിന്തുടര്‍ന്ന ലഖ്നൗവിന് 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 

സെഞ്ചുറി നേടിയ രജത് പട്ടിദാറാണ് കളിയിലെ താരം. രജത് പട്ടിദാര്‍ 49 പന്തിലായിരുന്നു സെഞ്ചുറി തികച്ചത്. പട്ടിദാര്‍ 54 പന്തില്‍ 12 ഫോറും ഏഴ് സിക്സറുമടക്കം 112* റണ്‍സുമായി പുറത്താകാതെ നിന്നു.

click me!