IPL 2022: 'നിങ്ങളുടെ ഈഗോയേക്കാള്‍ വലുതാണ് ടീമിന്‍റെ ജയം'; റിഷഭ് പന്തിനെതിരെ ആഞ്ഞടിച്ച് മുന്‍ താരങ്ങള്‍

By Gopalakrishnan CFirst Published May 17, 2022, 1:07 PM IST
Highlights

റിഷഭ് പന്ത് ക്രീസിലെത്തിയപ്പോഴെ ലിവിംഗ്സ്റ്റണെ പന്തേല്‍പ്പിച്ചത് അയാളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. അതിനിടെ ലിവിംഗ്സറ്റണെ പന്ത് ആറ് പന്തില്‍ ആറ് സിക്സ് അടിച്ചാലും അവര്‍ക്ക് കുഴപ്പമില്ലായിരുന്നു-ഓജ പറഞ്ഞു. ഡല്‍ഹി ഇന്നിംഗ്സിന്‍റെ പതിനൊന്നാം ഓവറിലെ അവസാന പന്തില്‍ ലളിത് യാദവ് പുറത്തായപ്പോഴാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്.

മുംബൈ: ഐപിഎല്ലില്‍(IPL 2022) പ‍ഞ്ചാബ് കിംഗ്സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്(PBKS v DC) പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും ഡല്‍ഹി നായകന്‍ റിഷഭ് പന്തിന്‍റെ(Rishabh Pant) ബാറ്റിംഗിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജയും ആര്‍ പി സിംഗും. ലിയാം ലിവിംഗ്സറ്റണിന്‍റെ പന്തില്‍ സിക്സ് അടിക്കാനായി ചാടിയിറങ്ങിയ പന്തിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

എല്ലാ സാഹചര്യത്തിലും ആശ്രയിക്കാവുന്ന മാച്ച് വിന്നറാവാനുള്ള സുവര്‍ണാവസരമാണ് ഒരു മോശം ഷോട്ടിലൂടെ പന്ത് നഷ്ടമാക്കിയതെന്ന് പ്രഗ്യാന്‍ ഓജ പറഞ്ഞു. ടീമില്‍ സ്ഥാനുമുറപ്പുള്ള ബാറ്ററാണ് പന്ത്, ഇന്ത്യുടെ ഭാവി നായകനായിപ്പോലും പരിഗണിക്കപ്പെടുന്ന കളിക്കാരന്‍. ഇന്ത്യക്കായി ദീര്‍ഘകാലം മാച്ച് വിന്നറായി നിലനില്‍ക്കേണ്ട കളിക്കാരന്‍. നാല് പന്തില്‍ നാല് സിക്സടിക്കുന്ന ആളല്ല മാച്ച് വിന്നര്‍. മാച്ച് വിന്നറാവണമെങ്കില്‍ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ പഠിക്കണം. ഉത്തരവാദിത്തത്തോടെ കളിക്കാന്‍ ശ്രമിക്കണം.അതുകൊണ്ടുതന്നെ പന്ത് ഇന്നലെ നഷ്ടമാക്കിയത് സുവര്‍ണാവസരമാണ്.

സൂര്യകുമാര്‍ യാദവിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

റിഷഭ് പന്ത് ക്രീസിലെത്തിയപ്പോഴെ ലിവിംഗ്സ്റ്റണെ പന്തേല്‍പ്പിച്ചത് അയാളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. അതിനിടെ ലിവിംഗ്സറ്റണെ പന്ത് ആറ് പന്തില്‍ ആറ് സിക്സ് അടിച്ചാലും അവര്‍ക്ക് കുഴപ്പമില്ലായിരുന്നു-ഓജ പറഞ്ഞു. ഡല്‍ഹി ഇന്നിംഗ്സിന്‍റെ പതിനൊന്നാം ഓവറിലെ അവസാന പന്തില്‍ ലളിത് യാദവ് പുറത്തായപ്പോഴാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്.

ലിവിംഗ്സറ്റണ്‍ എറി‍ഞ്ഞ അടുത്ത ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്ത് തുടങ്ങിയ പന്ത് അഞ്ചാം പന്തില്‍ വീണ്ടും സ്ട്രൈക്ക് കിട്ടിയപ്പോള്‍ ക്രീസ് വിട്ടിറങ്ങി സിക്സടിച്ചു. അവസാന പന്തിലും സിക്സടിക്കാനായി പന്ത് ക്രീസ് വിട്ടിറങ്ങിയെങ്കിലും ബുദ്ധിപൂര്‍വം പന്ത് എറിയാതെ മടങ്ങിയ ലിവിംഗ്സ്റ്റണ്‍ റിഷഭ് പന്തിന്‍റെ മനസിലിരുപ്പ് മനസിലാക്കി അടുത്ത പന്ത് വൈഡ് എറിഞ്ഞു. എന്നാല്‍ അടുത്ത പന്തിലും ക്രീസ് വിട്ടിറങ്ങിയ റിഷഭ് പന്തിനെ ജിതേഷ് ശര്‍മ സ്റ്റംപിംഗിലൂടെ പുറത്താക്കുകയും ചെയ്തു.

ആദ്യ ഓവര്‍ എറിയാനെത്തിയത് ലിവിംഗ്‌സ്റ്റണ്‍, വാര്‍ണര്‍ പ്ലാന്‍ മാറ്റി; എന്നാല്‍ ആദ്യ പന്തില്‍ പുറത്ത്- ട്രോള്‍

മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍ പി സിംഗും റിഷഭ് പന്തിന്‍റെ അമിതാവേശത്തെ രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങളുടെ ഈഗോയേക്കാള്‍ പ്രധാനം കളി ജയിക്കുക എന്നതാണ്. ലളിത് യാദവിന്‍റെ വിക്കറ്റ് പോയപ്പോഴെ കാറ്റ് പഞ്ചാബിന് അനുകൂലമായി കഴിഞ്ഞിരുന്നു. ലളിത് യാദവിനെ കുറ്റം പറയാനാവില്ല. അവന്‍ യുവതാരമാണ്. പക്ഷെ റിഷഭ് പന്ത് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. ലിവിംഗ്സ്റ്റണ്‍ ഒരുക്കിയ തന്ത്രത്തില്‍ റിഷഭ് പന്ത് വീഴരുതായിരുന്നു.

കാരണം, ലിവിംഗ്സ്റ്റണ്‍ പാര്‍ട്ട് ടൈം ബൗളര്‍ മാത്രമാണ്. അയാള്‍, റിഷഭ് പന്തിന്‍റെ ഈഗോയെ വെല്ലുവിളിക്കുകയായിരുന്നു. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ പന്ത് കൂടുതല്‍ ഉത്തരവാദിത്തം എടുക്കണമായിരുന്നു. കാണികള്‍ക്ക് ഇത്തരം ചെറിയ പോരാട്ടങ്ങള്‍ ഇഷ്ടമാണ്. പക്ഷെ ആ വിക്കറ്റ് വീണത് ഡല്‍ഹിയുടെ സ്കോറിംഗിനെ ബാധിച്ചു. ആ ഓവറില്‍ ഒരു സിക്സ് അടിച്ചു കഴിഞ്ഞു. വീണ്ടും അതിന് ശ്രമിക്കേണ്ട കാര്യമില്ലായിരുന്നു. ഈ ഐപിഎല്ലില്‍ റിഷഭ് പന്ത് മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ചിട്ടില്ല. ഇന്നലെ അതിനുള്ള സുവര്‍ണാവസരമായിരുന്നു. നിര്‍ണായക സമയത്താണ് പന്ത് പുറത്തായത്. ആരാധകര്‍ റിഷഭ് പന്തില്‍ ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ പ്രതീക്ഷിക്കും-ആര്‍ പി സിംഗ് പറഞ്ഞു. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 17 റണ്‍സ് ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു.

click me!