
ലക്നൗ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് സ്‌പിന്നര്‍ ദിഗ്‌വേഷ് സിംഗ് രാത്തിയുടെ വിവാദ വിക്കറ്റാഘോഷം തുടരുന്നു. നോട്ട്‌ബുക്ക് സെലിബ്രേഷന്‍റെ പേരില്‍ രണ്ട് തവണ ബിസിസിഐയുടെ പിഴ ലഭിച്ച താരം ഇന്നും പിച്ചിലെഴുതുന്ന ആംഗ്യം കാണിച്ച് ബാറ്റര്‍ക്ക് യാത്രയപ്പ് കൊടുത്തു. അതും ഗുജറാത്ത് ടൈറ്റന്‍സ് സ്റ്റാര്‍ ബാറ്റര്‍ സാക്ഷാല്‍ ജോസ് ബട്‌ലര്‍ക്കായിരുന്നു രാത്തിയുടെ നോട്ട്‌ബുക്ക് സ്റ്റൈല്‍ യാത്രയപ്പ്.
ഐപിഎല്‍ 2025ല്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് സ്‌പിന്നര്‍ ദിഗ്‌വേഷ് സിംഗ് രാത്തിയുടെ നോട്ട്ബുക്ക് സെലിബ്രേഷന്‍ തുടരുകയാണ്. വിക്കറ്റെടുത്ത ശേഷം ബാറ്ററെ കൈയില്‍ എഴുതുന്നതായി ആംഗ്യം കാണിച്ച് യാത്രയാക്കുന്നതായിരിക്കുന്നു രാത്തിയുടെ വിവാദ വിക്കറ്റാഘോഷം. ലോക ക്രിക്കറ്റില്‍ മുമ്പും ഇത്തരം നോട്ട്ബുക്ക് സ്റ്റൈല്‍ സെലിബ്രേഷന്‍ ആരാധകര്‍ കണ്ടിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ആദ്യമായാണ് ഇങ്ങനെയൊരു വിക്കറ്റാഘോഷം ഏതെങ്കിലുമൊരു താരം പുറത്തെടുക്കുന്നത്. ഇതേത്തുടര്‍ന്ന് ആദ്യം മാച്ച് ഫീയുടെ 25 ശതമാനവും, രണ്ടാമതും പിഴവാവര്‍ത്തിച്ചതിന് 50 ശതമാനവും പിഴ ദിഗ്‌വേഷ് രാത്തിക്ക് ബിസിസിഐ വിധിച്ചിരുന്നു. എന്നാല്‍ ഇതോടെ അടവുമാറ്റിയ രാത്തി കഴിഞ്ഞ മത്സരത്തിലെ ആവര്‍ത്തനം പോലെ നിലത്തെഴുതി ബാറ്റര്‍ക്ക് ഇന്ന് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ യാത്രയപ്പ് കൊടുത്തു. കൈയില്‍ എഴുതിയാലല്ലേ പ്രശ്നമുള്ളൂ, വിക്കറ്റ് എടുത്ത ശേഷം പിച്ചില്‍ എഴുതി കാണിച്ചാല്‍ എങ്ങനെ ഐപിഎല്‍ അച്ചടക്ക സമിതി നടപടിയെടുക്കും എന്ന ലൈനിലാണ് ദിഗ്‌വേഷ് സിംഗ് രാത്തിയുടെ നോട്ട്‌ബുക്ക് സെലിബ്രേഷന്‍റെ പോക്ക്.
ഇന്ന് ലക്നൗവില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് സൂപ്പര്‍ താരം ജോസ് ബട്‌ലറുടെ ബിഗ് വിക്കറ്റെടുത്ത ശേഷമായിരുന്നു ദിഗ്‌വേഷ് സിംഗ് രാത്തിയുടെ നോട്ട്ബുക്ക് സെലിബ്രേഷന്‍. 14 പന്തില്‍ 16 റണ്‍സെടുത്ത് നില്‍ക്കേ ബട്‌ലറെ 17-ാം ഓവറില്‍ പുറത്താക്കുകയായിരുന്നു രാത്തി. ബട്‌ലറുടെ ഷോട്ട് ടോപ് എഡ്‌ജായി ഷോര്‍ട് ഫൈന്‍-ലെഗില്‍ ഉയര്‍ന്നപ്പോള്‍ ഷര്‍ദ്ദുല്‍ താക്കൂറിന്‍റെ പറക്കും ക്യാച്ചിലായിരുന്നു ബട്‌ലറുടെ മടക്കം എന്ന പ്രത്യേകതയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!