
ധരംശാല: ഐപിഎല്‍ സൂപ്പര്‍ സണ്‍ഡേയില്‍ രണ്ട് മത്സരങ്ങള്‍ നടന്നെങ്കിലും റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഇപ്പോഴും വിരാട് കോലിയുടെ തലയില്‍ തന്നെ. 11 മത്സരങ്ങളില്‍ 505 റണ്‍സുമായി കോലി ഒന്നാമത് തുടരുന്നെങ്കിലും റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ കാര്യമായ മാറ്റങ്ങളുണ്ട്. 10 കളികളില്‍ 504 റണ്‍സുമായി ഗുജറാത്തിന്‍റെ സായ് സുദര്‍ശന്‍ രണ്ടാമതും 11 കളികളില്‍ 475 റണ്‍സുമായി മുംബൈയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തുമാണ്.
ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 21 പന്തില്‍ 34 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ 12 കളികളില്‍ 473 റണ്‍സുമായി ടോപ് ഫോറിലെത്തിയതാണ് പ്രധാന മാറ്റം. രണ്ട് മത്സരം കുറച്ചു കളിച്ച ഗുജറാത്ത് താരങ്ങളായ ജോസ് ബട്‌ലറെ(470)യും ശുഭ്മാന്‍ ഗില്ലിനെയും(465) അഞ്ചാം സ്ഥാനത്തേക്കും ആറാം സ്ഥാനത്തേക്കും പിന്തള്ളിയാണ് യശസ്വി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇന്നലെ ലക്നൗവിനെതിരെ പഞ്ചാബിനായി തകര്‍ത്തടിച്ച പ്രഭ്‌സിമ്രാന്‍ സിംഗാണ് റണ്‍വേട്ടയില്‍ നേട്ടം കൊയ്ത് മറ്റൊരു താരം. ലക്നൗവിനെതിരെ 48 പന്തില്‍ 91 റൺസെടുത്ത പ്രഭ്‌സിമ്രാന്‍ 11 കളികളില്‍ 437 റണ്‍സുമായി ഏഴാം സ്ഥാനത്താണ്.
റണ്‍വേട്ടക്കാരില്‍ മുന്നിലായിരുന്ന നിക്കോളാസ് പുരാന്‍ ഇന്നലെ പഞ്ചാബിനെതിരെയും നിരാശപ്പെടുത്തിയതോടെ 11 കളികളില്‍ 410 റണ്‍സുമായി എട്ടാം സ്ഥാനത്തേക്ക് വീണു. 11 കളികളില്‍ 405 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഒമ്പതാം സ്ഥാനത്ത്. 10 കളികളില്‍ 378 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് ഇന്നലെ നിരാശപ്പെടുത്തിയെങ്കിലും ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തി.
ഇന്നലെ കൊല്‍ക്കത്തക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി(95) നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് 12 കളികളില്‍ 377 റണ്‍സുമായി 11-ാം സ്ഥാനത്തെത്തിയപ്പോള്‍ കെ എല്‍ രാഹുല്‍(371), ഏയ്ഡന്‍ മാര്‍ക്രം(348), പ്രിയാന്‍ഷ് ആര്യ(347), റിയാന്‍ റിക്കിള്‍ടണ്‍(334) എന്നിവരാണ് ആദ്യ 15ലുള്ളത്.
വിക്കറ്റ് വേട്ടക്കാരില്‍ ഇന്നലെ ലക്നൗവിനെതിരെ മൂന്ന് വിക്കറ്റുമായി തിളങ്ങിയ പഞ്ചാബിന്‍റെ അര്‍ഷ്ദീപ് സിംഗ് 11 കളികളില്‍ 16 വിക്കറ്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രാജസ്ഥാനെതിരെ രണ്ട് വിക്കറ്റെടുത്ത കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി 11 കളികളില്‍ 15 വിക്കറ്റുമായി ആറാം സ്ഥാനത്തെത്തി. 11 കളികളില്‍ 14 വിക്കറ്റുള്ള പഞ്ചാബിന്‍റെ യുസ്‌വേന്ദ്ര ചാഹലും ആദ്യ പത്തിലുണ്ട്. പ്രസിദ്ധ് കൃഷ്ണ(19), ജോഷ് ഹേസല്‍വുഡ്(18) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക