
ദില്ലി: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഇന്ന് നേർക്കുനേർ വരും. രാത്രി 7.30ന് ഡൽഹി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഏറ്റവുമധികം ഗുണം ചെയ്യുക റോയല്‍സിനാണ്. വന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഡല്‍ഹി ക്യാപിറ്റല്‍സിന് ഗുണം ചെയ്യില്ല.
ഐപിഎല്‍ 2026-ല്‍ നിലനിൽപ്പിന്‍റെ പോരാട്ടമാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍. 10 പോയിന്‍റുള്ള ഡൽഹിക്കും 12 പോയിന്‍റുള്ള രാജസ്ഥാനും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇന്ന് ജയിക്കുവർക്ക് പ്ലേ ഓഫിലേക്ക് കൂടുതൽ പ്രതീക്ഷവെക്കാം. തുടർച്ചയായി കുറഞ്ഞ സ്കോറിൽ പുറത്തായ കെ എൽ രാഹുലിന്‍റെ മോശം പ്രകടനമാണ് ഡൽഹിയുടെ പ്രധാന തലവേദന. ഡേവിഡ് മില്ലറുടെ കില്ലിങ് പ്രകടനമടക്കം ടീമിന് കരുത്താണെങ്കിലും മോശം റൺറേറ്റ് നൽകുന്ന സമ്മർദമുണ്ട് ടീമിന്. പഞ്ചാബിന് എതിരെ 210 റൺസ് ചേസ് ചെയ്‌ത് ജയിച്ചതിന്‍റെ ആത്മവിശ്വാസമുണ്ടാകും ഡൽഹിക്ക് ഇന്നിറങ്ങുമ്പോൾ. നായകൻ അക്‌സര്‍ പട്ടേലിന്‍റെ ഓള്‍റൗണ്ട് പ്രകടനമടക്കം കാത്തിരിക്കുന്നു ആരാധകർ. ഇന്ന് മിന്നും ജയം നേടിയില്ലെങ്കില്‍ ഏറെക്കുടെ സാധ്യതകൾ അവസാനിക്കുമെന്നിരിക്കെ ജീവൻമരണ പോരാട്ടം നടത്തും ഡൽഹിയെന്നുറപ്പ്.
രാജസ്ഥാന്‍ റോയല്‍സാവട്ടെ മിന്നി തുടങ്ങിയൊരു സീസൺ മങ്ങിപ്പോയതിന്‍റെ നിരാശയിലാണ്. വെടിക്കെട്ട് ബാറ്റര്‍മാരായ വൈഭവ് സൂര്യവൻശിയും യശ്വസി ജയ്സ്വാളുമടങ്ങിയ ടീമായിട്ടും പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ ടീമിനാകുന്നില്ല. ഓപ്പണിങ് പാളിയാൽ ടീം തകർന്നടിയും എന്നതാണ് അവസ്ഥ. പേസര്‍ ജോഫ്ര ആർച്ചറൊഴികെ മറ്റ് ബോളർമാരും നിരാശപ്പെടുത്തുന്നു. പോസിറ്റീവ് റൺറേറ്റാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. ഇന്ന് ജയിച്ച് റോയല്‍സ് 14 പോയിന്‍റിലെത്തിയാൽ ആരാധകർ ഹാപ്പി. പക്ഷേ, രാജസ്ഥാന്‍റെ ഇന്ത്യൻ പേസർമാർ തിളങ്ങിയാലേ ടീമിന് മുന്നേറാനാകൂ. നേർക്കുനേർ ഏറ്റുമുട്ടിയ 31 മത്സരങ്ങളിൽ ഡൽഹി 16-ലും രാജസ്ഥാൻ 15-ലും വിജയിച്ചു എന്നതാണ് ചരിത്രം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!