
ഹൈദരാബാദ്: ഐപിഎല്‍ 2026 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തോടെ ആദ്യ ക്വാളിഫയര്‍ ചിത്രം തെളിഞ്ഞു. ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ചൊവ്വാഴ്‌ച (മെയ് 26) ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ധരംശാലയില്‍ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഈ കളിയില്‍ ജയിക്കുന്നവർ ഫൈനലിലേക്ക് മുന്നേറും. ആദ്യ ക്വാളിഫയറിൽ തോൽക്കുന്നവർക്ക് ഫൈനലിൽ എത്താൻ ഒരവസരംകൂടി ലഭിക്കും. രണ്ടാം ക്വാളിഫയറിൽ എലിമിനേറ്ററിലെ ജേതാക്കളുമായാണ് ആ മത്സരം.
സൺറൈസേഴ്‌സ് ഹൈദരാബാദ് ബുധനാഴ്‌ചത്തെ (മെയ് 27) എലിമിനേറ്ററിൽ രാജസ്ഥാൻ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളിൽ ഒന്നിനെയാണ് നേരിടേണ്ടത്. വെള്ളിയാഴ്‌ചയാണ് (മെയ് 29) രണ്ടാം ക്വാളിഫയർ. ഫൈനൽ ഈമാസം 31-ന് നടക്കും. ബെംഗളൂരുവിനും ഗുജറാത്തിനും ഹൈദരാബാദിനും 18 പോയിന്‍റ് വീതമായതോടെ റൺനിരക്കിലാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ നിശ്ചയിച്ചത്. നെറ്റ് റണ്‍റൈറ്റിന്‍റെ അടിസ്ഥാനത്തില്‍ ആര്‍സിബി ഒന്നും ഗുജറാത്ത് ടൈറ്റന്‍സ് രണ്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയായിരുന്നു.
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് 55 റൺസിന് തോൽപിക്കുകയായിരുന്നു. ഹൈദരാബാദിന്‍റെ 255 റൺസ് പിന്തുടർന്ന ബെംഗളൂരുവിന് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 200 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തോറ്റെങ്കിലും ബെംഗളൂരു പോയിന്‍റ് പട്ടികയിൽ ഒന്നാംസ്ഥാനം നിലനിർത്തുകയായിരുന്നു. സ്കോര്‍: സണ്‍റൈസേഴ്‌സ് 255-4(20), ബെംഗളൂരു 200-4(20). സണ്‍റൈസേഴ്‌സിനായി 46 പന്തുകളില്‍ 79 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ടോപ് സ്കോറര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!