
തിരുവനന്തപുരം: ഐപിഎല്‍ മെഗാ താരലേലത്തില്‍(IPL Auction 2022) മലയാളി താരങ്ങളെ ടീമിൽ നിന്നൊഴിവാക്കിയതിൽ രാജസ്ഥാൻ റോയല്‍സിനെ (Rajasthan Royals) വിമര്‍ശിച്ച് മുൻപരിശീലകൻ ബിജു ജോർജ്(Biju George). ഹോട്ടലിന്‍റെ മാനേജർ മലയാളിയായത് കൊണ്ട് വെയിറ്റർ ആയിട്ട് മലയാളികളെ എടുത്തില്ല എന്ന് പറഞ്ഞ് ആയാളുടെ മേകേറുന്നത് ശരിയല്ല എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസം.
ബിജു ജോര്‍ജിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഹോട്ടലിന്‍റെ മാനേജർ മലയാളി ആയതു കൊണ്ട്, വെയിറ്റർ ആയിട്ടു മലയാളികളെ എടുത്തില്ല എന്ന് പറഞ്ഞു അയാളുടെ മേകേറുന്നത് ശരിയല്ല...പിന്നെ വൈറ്റെർമാർ എന്ത് ചെയ്യണം???, വെയിറ്റ് ചെയ്യണം, ക്വാളിഫിക്കേഷൻ ഉള്ള വൈറ്റെർമാർ ആരും ഇല്ലായിരുന്നോ, ആവോ??
നേരത്തെയും സാമൂഹികമാധ്യമങ്ങളിൽ ബിജു ജോർജ് വിമർശിച്ചിരുന്നു. ദൈവം മറ്റുള്ളവരെ സഹായിക്കാൻ അവസരം നൽകിയാൽ അവർക്ക് പിന്തുണ നൽകണമെന്നും ഇന്ന് സൂപ്പർ സ്റ്റാർ ആയിരിക്കാം നാളെ എന്താകുമെന്ന് ആർക്കറിയാം എന്നായിരുന്നു അന്ന് ബിജു ജോർജിന്‍റെ വിമർശനം.
Also Read: റെയ്നയെ എന്തുകൊണ്ട് ഒഴിവാക്കി, കാരണം വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ഫ്രാഞ്ചൈസികളൊന്നും മലയാളി താരങ്ങളില്‍ കാര്യമായി താല്‍പര്യം കാട്ടിയിരുന്നില്ല. 30 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സ് ബേസില്‍ തമ്പിയെ ടീമിലെടുത്തപ്പോള്‍ 50 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് വിഷ്ണു വിനോദിനെ ടീമിലെടുത്തു. കെ എം ആസിഫിനെയും റോബിന്‍ ഉത്തപ്പയെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തുകയും ചെയ്തു.
മലയാളി പേസര്‍ എസ് ശ്രീശാന്തും ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ടീമുകളാരും താല്‍പര്യം കാട്ടാത്തതിനാല്‍ ശ്രീശാന്തിന്‍റെ പേര് ലേലത്തിനുപോലും എത്തിയില്ല. ബേസില്‍ തമ്പിക്കും വിഷ്ണു വിനോദിനും പുറമെ സഞ്ജുവിനൊപ്പം കേരളത്തിനായി കളിക്കുന്ന ജലജ് സക്സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, മിഥുന്‍ എസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മൽ, ഷോൺ റോജര്‍ റോബിന്‍ എന്നിവരായിരുന്നു ഐപിഎല്‍ താരലേലത്തിന് ഉണ്ടായിരുന്നത്. ഇവരുടെ പേരുകള്‍ ലേലത്തിന് എത്തിയെങ്കിലും ആരും ടീമിലെടുത്തിരുന്നില്ല.