മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്

Published : Dec 18, 2025, 06:29 PM IST
Ishan Kishan SMAT Final

Synopsis

പതിനാലാം ഓവറില്‍ അന്‍ഷുല്‍ കാംബോജിനെ ഒറ്റ കൈയൻ സിക്സ് പറത്തി ഇഷാന്‍ കിഷന്‍ 45 പന്തില്‍ സെഞ്ചുറിയിലെത്തി. പതിനാലാം ഓവറില്‍ ജാര്‍ഖണ്ഡ് സ്കോര്‍ 180 റണ്‍സിലെത്തി.

പൂനെ: വെടിക്കെട്ട് സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ കുമാര്‍ കുഷാഗ്രയുടെയും ബാറ്റിംഗ് മികവില്‍ മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഹരിയാനക്ക് മുന്നില്‍ കൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി ജാര്‍ഖണ്ഡ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. 49 പന്തില്‍ 101 റണ്‍സെടുത്ത ക്യാപ്റ്റൻ ഇഷാന്‍ കിഷനാണ് ജാര്‍ഖണ്ഡിന്‍റെ ടോപ് സ്കോറര്‍. കുമാര്‍ കുഷാഗ്ര 38 പന്തില്‍ 81 റണ്‍സടിച്ചു. അനുകൂല്‍ റോയിയും(20 പന്തില്‍ 40*) റോബിന്‍ മിന്‍സും(14 പന്തില്‍ 31*) പുറത്താകാതെ നിന്നു. മുഷ്താഖ് അലി ട്രോഫി ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ജാര്‍ഖണ്ഡിന് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ വിരാട് സിംഗിനെ(2) നഷ്ടമായി. അന്‍ഷുല്‍ കാംബോജ് ആണ് വിക്കറ്റെടുത്തത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുമാര്‍ കുഷാഗ്രയും ഇഷാന്‍ കിഷനും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ജാര്‍ഖണ്ഡ് 69 റണ്‍സിലെത്തി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ അമിത് റാണക്കെതിരെ ഇഷാന്‍ കിഷന്‍ മൂന്ന് സിക്സുകള്‍ പറത്തി. പവര്‍ പ്ലേക്ക് പിന്നാലെ അമിത് റാണയുടെ രണ്ടാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സും അടിച്ച ഇഷാന്‍ കിഷന്‍ 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. എട്ടാം ഓവറില്‍ ജാര്‍ഖണ്ഡ് 100 കടന്നു.

 

സാമന്ത് ജാക്കറെ സിക്സിന് തൂക്കി 11-ാം ഓവറില്‍ 29 പന്തില്‍ കുമാര്‍ കുഷാഗ്ര അര്‍ധസഞ്ചുറി തികച്ചു. പതിനൊന്നാം ഓവറില്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തിയ കുഷാഗ്ര 24 റണ്‍സാണ് അടിച്ചു കൂട്ടിയത്. പന്ത്രണ്ടാം ഓവറില്‍ 34 പന്തില്‍ 71 റണ്‍സെടുത്ത് നില്‍ക്കെ സ്വന്തം ബൗളിംഗില്‍ ഇഷാന്‍ കിഷനെ സുമിത് കുമാര്‍ കൈവിട്ടത് ജാര്‍ഖണ്ഡിന് തിരിച്ചടിയായി. പതിനാലാം ഓവറില്‍ അന്‍ഷുല്‍ കാംബോജിനെ ഒറ്റ കൈയൻ സിക്സ് പറത്തി ഇഷാന്‍ കിഷന്‍ 45 പന്തില്‍ സെഞ്ചുറിയിലെത്തി. പതിനാലാം ഓവറില്‍ ജാര്‍ഖണ്ഡ് സ്കോര്‍ 180 റണ്‍സിലെത്തി.

 

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ഇഷാന്‍ കിഷൻ. പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗ് മാത്രമാണ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന് മുമ്പ് സെഞ്ചുറിയടിച്ച ഒരേയൊരു താരം. ഇഷാന്‍ കിഷന്‍റെ സെഞ്ചുറിയില്‍ 84 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു. നാലു ഫോറും 10 സിക്സും അടങ്ങുന്നതായിരുന്നു കിഷന്‍റെ ഇന്നിംഗ്സ്. സെഞ്ചുറി തികച്ചതിന് പിന്നാലെ സുമിത് കുമാറിന്‍റെ യോർക്കറില്‍ കിഷന്‍ 49 പന്തില്‍ 101 റണ്‍സെടുത്ത് ബൗള്‍ഡായി മടങ്ങി. രണ്ടാം വിക്കറ്റില്‍ കിഷനും കുഷാഗ്രയും ചേര്‍ന്ന് 82 പന്തില്‍ 177 റണ്‍സ് അടിച്ചുകൂട്ടി. കിഷന്‍ മടങ്ങിയതിന് പിന്നാലെ 38 പന്തില്‍ 81 റണ്‍സെടുത്ത കുമാര്‍ കുഷാഗ്രയും മടങ്ങിയത് ജാര്‍ഖണ്ഡിന്‍റെ സ്കോറിംഗ് നിരക്കിനെ ബാധിച്ചു.പതിനാറാം ഓവറില്‍ ജാര്‍ഖണ്ഡ് 200 കടന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അനുകൂല്‍ റോയിയും(20 പന്തില്‍ 40*) റോബിന്‍ മിന്‍സും(14 പന്തില്‍ 31*) ചേര്‍ന്ന് ജാര്‍ഖണ്ഡിനെ 250 കടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍
ചെന്നൈ 'യങ്ങാണ്', ഈ സാല കപ്പുമെടുക്കാൻ ബെംഗളൂരു; പേപ്പറില്‍ കരുത്തർ ആരാണ്?