
ഹൈദരാബാദ്: ഐപിഎല്ലില്‍ പത്തൊമ്പതാം സീസൺ തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ നിർണായക മാറ്റം. പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുന്ന നായകൻ പാറ്റ് കമ്മിൻസിന് പകരം ഇന്ത്യൻ താരം ഇഷാൻ കിഷനെ ടീമിന്‍റെ ഇടക്കാല നായകനായി നിയമിച്ചു. യുവ ഓപ്പണർ അഭിഷേക് ശർമയാണ് ടീമിന്‍റെ പുതിയ വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ രണ്ട് സീസണുകളിലും ഹൈദരാബാദിനെ നയിച്ച പാറ്റ് കമ്മിൻസിന് ആഷസ് പരമ്പരക്കിടെയേറ്റ പരിക്ക് മൂലം സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നുറപ്പായതോടെയാണ് പകരം നായകനെ ഹൈദരാബാദ് പ്രഖ്യാപിച്ചത്. കമിന്‍സ് പൂർണ്ണ കായികക്ഷമത കൈവരിക്കുന്നത് വരെ ഇഷാൻ കിഷൻ ടീമിനെ നയിക്കുമെന്ന് എസ്ആർഎച്ച് മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. പാറ്റ് കമ്മിൻസ് പരിക്കിൽ നിന്ന് മുക്തനായി വരികയാണ്. അദ്ദേഹം മടങ്ങിയെത്തുന്നത് വരെ ഇഷാൻ കിഷൻ ക്യാപ്റ്റനായും അഭിഷേക് ശർമ വൈസ് ക്യാപ്റ്റനായും ടീമിനെ നയിക്കുമെന്ന് ഹൈദരാബാദ് എക്സ് പോസറ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ സീസണിൽ 11.25 കോടി രൂപയ്ക്കാണ് ഇഷാൻ കിഷൻ സൺറൈസേഴ്സിൽ എത്തിയത്. അഭിഷേക് ശർമ്മയുടെ പേര് നായകസ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും, സമീപകാലത്തെ മികച്ച പ്രകടനവും ആഭ്യന്തര ക്രിക്കറ്റിലെ നായകപാടവവുമാണ് കിഷനെ നായകനായി തെരഞ്ഞെടുക്കാന്‍ കാരണമായത്. ജാർഖണ്ഡിനെ തങ്ങളുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് ഇഷാൻ കിഷനായിരുന്നു. ടൂർണമെന്‍റിൽ 197.33 സ്ട്രൈക്ക് റേറ്റിൽ 517 റൺസ് അടിച്ചുകൂട്ടി ഇഷാന്‍ ടോപ്പ് സ്കോററുമായി. ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിലും ഇഷാൻ നിർണായക പങ്ക് വഹിച്ചിരുന്നു. ന്യൂസിലൻഡ് പരമ്പരയിലും ലോകകപ്പിലുമായി 207 സ്ട്രൈക്ക് റേറ്റിൽ 532 റൺസ് അടിച്ചുകൂട്ടിയ ഇഷാന്‍ മിന്നും ഫോമിലുമാണ്.
അഭിഷേക് ശർമ്മ - ട്രാവിസ് ഹെഡ് ഓപ്പണിംഗ് ജോഡിയെ മാറ്റാതെ തന്നെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇഷാൻ കിഷന് സാധിക്കും എന്നത് ടീമിന് വലിയ ഗുണമാകും. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനായി കളിച്ച ഇഷാൻ ചില മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയെങ്കിലും സ്ഥിരതയില്ലായ്മ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെയും ലോകകപ്പിലെയും മികച്ച പ്രകടനത്തോടെ ഇഷാൻ ഹൈദരാബാദ് ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മാർച്ച് 28-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് ഹൈദരാബാദിന്‍റെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!