
തിരുവനന്തപുരം: എണ്ണമറ്റ പോരാട്ടങ്ങളില്‍ കേരളത്തിന്‍റെ രക്ഷകനായി അവതരിച്ചിട്ടുള്ള ഓൾ റൗണ്ടർ ജലജ് സക്സേന വരുന്ന സീസണിലെ രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ ടീം വിടുകയാണെന്ന് ജലജ് കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായാണ് രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് 38കാരനായ ജലജ് സക്സേന കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.
ജലജ് സസ്കേന ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഈ സീസണിലെ രഞ്ജി മത്സരങ്ങളില്‍ കേരളത്തിനായി കളിക്കാനുണ്ടാവില്ലെന്നും കെസിഎ സെക്രട്ടറി വിനോദ് കുമാര്‍ പറഞ്ഞു. എന്നാല്‍ ജലജ് അടുത്ത സീസണില്‍ മറ്റേതെങ്കിലും ടീമിലേക്ക് പോകുമോ എന്ന് അറിയില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ഇതുവരെ എന്‍ഒസി ആവശ്യപ്പെട്ടിട്ടില്ലെന്നും വിനോദ് കുമാര്‍ വ്യക്തമാക്കി. കേരള ക്രിക്കറ്റ് ലീഗില്‍ നിലവില്‍ ആലപ്പി റിപ്പിള്‍സിനായി ജലജ് കളിക്കുന്നുണ്ട്.
മധ്യപ്രദേശ് താരമായ ജലജ് സക്സേന 2016ലാണ് കേരള ടീമിന്‍റെ ഭാഗമായത്. കേരളത്തിനായി കളിച്ച 59 മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറിയും പത്ത് അർധസെഞ്ച്വറിയും ഉൾപ്പടെ 2215 റൺസും 269 വിക്കറ്റും സ്വന്തമാക്കി. 21 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനല്‍ കളിച്ചപ്പോള്‍ ജലജിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു.
2005-2006 സീസണില്‍ മധ്യപ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ജലജ് സക്സേന് ഒരു പതിറ്റാണ്ടിനുശേഷമാണ് കേരളത്തിലേക്ക് ചേക്കേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 150 മത്സരങ്ങളില്‍ 7060 റണ്‍സ് നേടിയിട്ടുള്ള സക്സേനയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 194 റണ്‍സാണ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായ ജലജ് സക്സേന 484 വിക്കറ്റുകളും എറിഞ്ഞിട്ടു. നേരത്തെ വിദർഭ ഓൾറൗണ്ടർ ആദിത്യ സർവാതേയും കേരള ടീം വിട്ട് ഛത്തീസ്ഗഡിലേക്ക് ചേക്കേറിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക