
രാജ്‌കോട്ട്: വ്യാഴാഴ്ച്ച ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനിറങ്ങുകയാണ് ഇന്ത്യ. ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുക. മാത്രമല്ല, പരിചയസമ്പന്നനായ കെ എല്‍ രാഹുലും പരിക്ക് പൂര്‍ണമായും ഭേദമാവത്തിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കും തിരിച്ചെത്താനായില്ല. ഇതിനിടെ മറ്റൊരു നിരാശപ്പെടുത്തുന്ന വാര്‍ത്തകൂടി വരുന്നു. രണ്ടാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ജസ്പ്രിത് ബുമ്ര ഇതുവരെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.
പരിശീലന സെഷനിലൊന്നും ബുമ്രയെ കണ്ടിട്ടില്ല. ബുമ്ര രാജ്‌കോട്ടിലെത്തിയിട്ടില്ലെന്ന് ക്രിക്ക് ബസും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റിന് മുമ്പ് താരമെത്തുമെന്നുള്ള വാര്‍ത്തുകളും പുറത്തുവരുന്നുണ്ട്. നാളെ നടക്കുന്ന പരിശീലന സെഷനില്‍ ബുമ്ര പങ്കെടുത്തേക്കും. വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി ബുമ്രയ്ക്ക് മൂന്നാം ടെസ്റ്റില്‍ വിശ്രമം നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഷമി തിരിച്ചെത്താന്‍ വൈകുന്ന സാഹചര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. പേസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കാന്‍ പോന്ന താരങ്ങളാരും ഇന്ത്യന്‍ നിരയിലില്ല. പരമ്പരയിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കുമോ എന്നതും അനിശ്ചിതത്വത്തിലാണ്.
റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ അദ്ദേഹത്തിന് ഇടവേള നല്‍കാമെങ്കിലും, അന്തിമ തീരുമാനമെടുത്തിട്ടില്ല. പരമ്പരയില്‍ ഇതുവരെ, അഞ്ച് ബൗളര്‍മാരുടെ തന്ത്രവുമായാണ് ഇന്ത്യ കളിച്ചത്. അതേസമയം, ഹൈദരാബാദ് ടെസ്റ്റിനിടെ തന്നെ പരിക്കേറ്റ പരിക്കേറ്റ കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കുന്നതേയുള്ളൂ.
കെ എല്‍ രാഹുല്‍ 90 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുത്തതായും ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഫിറ്റ്‌നസ് നന്നായി കൈവരിക്കുന്നതായുമാണ് വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐ വ്യക്തമാക്കിയത്. നാല്, അഞ്ച് ടെസ്റ്റുകളില്‍ കളിക്കുക ലക്ഷ്യമിട്ട് താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം തുടരും എന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!