
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാനിരിക്കെ വരിക്കാര്‍ക്ക് 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് ജിയോ. 299 രൂപയോ അതില്‍ കൂടുതലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ സുവര്‍ണാവസരം. ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 299 രൂപയ്‌ക്കോ അതില്‍ കൂടുതലോ ഉള്ള പ്ലാന്‍ റീചാര്‍ജ് ചെയ്യുന്ന ജിയോ സിം ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഇതേ കാലയളവില്‍ ഇതേ പ്ലാനില്‍ പുതിയ ജിയോ സിം എടുക്കുന്നവര്‍ക്കും ഇതേ ഓഫറുണ്ട്. ഐപിഎല്‍ തുടങ്ങുന്ന മാര്‍ച്ച് 22 മുതല്‍ 90 ദിവസത്തേക്കാണ് ജിയോ ഹോട്ട്സ്റ്റാര്‍ സൗജന്യ സേവനം ലഭിക്കുക.
അതേസമയം, ഐപിഎല്‍ സീസണില്‍ ലഹരി വസ്തുക്കളുടെ പരസ്യങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഐപിഎല്‍ ചെയര്‍മാന് ഹെല്‍ത്ത് സര്‍വീസ് ഡിജി അതുല്‍ ഗോയല്‍ കത്ത് നല്‍കി. മത്സരങ്ങളും അനുബന്ധ പരിപാടികളും നടക്കുന്നിടത്തും, സംപ്രേഷണം ചെയ്യുമ്പോഴും മദ്യത്തിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കണം. മദ്യം - സിഗരറ്റ് ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെ ചടങ്ങില്‍ പ്രോത്സാഹിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.
'സ്റ്റുപിഡ് സ്റ്റുപിഡ് സ്റ്റുപിഡ്'; ഗവാസ്‌കര്‍ തന്നെ കുറിച്ച് പറഞ്ഞ കമന്ററി അനുകരിച്ച് റിഷഭ് പന്ത്
ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഐപിഎല്ലിലും നടപ്പാക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഈ സീസണ്‍ മുതലാവും നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുക. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയത്. മത്സര ദിവസത്തിനൊപ്പം ഇനിമുതല്‍ പരിശീലന ദിവസങ്ങളിലും താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അക്രഡിറ്റേഷനില്ലാത്ത സപ്പോര്‍ട്ട് സ്റ്റാഫിനോ ഡ്രസ്സിംഗ് റൂമില്‍ പ്രവേശിക്കാനാവില്ല.
ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ കുറഞ്ഞത് രണ്ടോവറെങ്കിലും താരങ്ങള്‍ ധരിക്കണം. മത്സരദിവസങ്ങളില്‍ താരങ്ങള്‍ക്ക് ശാരീരികക്ഷമതാ പരിശോധന പാടില്ല. ടീം ഡോക്ടര്‍ ഉള്‍പ്പട്ടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ പന്ത്രണ്ടുപേരില്‍ കൂടുതല്‍ പാടില്ല. സമ്മാനദാന ചടങ്ങില്‍ സ്ലീവലെസ് ജഴ്‌സി ധരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. ഇത്തവണ മുതല്‍ വരുന്ന നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് ഈമാസം ഇരുപതിന് ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക യോഗത്തില്‍ ഐപിഎല്‍ നായകന്‍മാരോട് വിശദീകരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!