
ബർമിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു അപൂര്‍വനേട്ടം കൂടി സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ ഗ്രൗണ്ടിലിറങ്ങിയതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ ഇതിഹാസങ്ങളായ സ്റ്റീവ് വോ, റിക്കി പോണ്ടിംഗ് എന്നിവരെ മറികടന്ന് ജോ റൂട്ട് മൂന്നാം സ്ഥാനത്തെത്തി.
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരം റൂട്ടിന്റെ 169-ാം ടെസ്റ്റാണ്. 168 ടെസ്റ്റുകൾ വീതം കളിച്ച സ്റ്റീവ് വോ, റിക്കി പോണ്ടിംഗ് എന്നിവരെയാണ് ഇന്ന് റൂട്ട് പിന്നിലാക്കിയത്. 2012 ഡിസംബറിൽ ഇന്ത്യക്കെതിരെ നാഗ്പൂരിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച റൂട്ട്, നിലവിൽ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ (200 മത്സരങ്ങൾ), ജെയിംസ് ആൻഡേഴ്സൺ (188 മത്സരങ്ങൾ) എന്നിവർക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ആദ്യ 10 താരങ്ങളില്‍ സച്ചിനും ആന്‍ഡേഴ്സണും റൂട്ടിനും സ്റ്റീവ് വോക്കും റിക്കി പോണ്ടിംഗിനും പിന്നില്‍ സ്റ്റുവര്‍ട്ട് ബ്രോഡ്(167), ജാക്വിസ് കാലിസ്(166), ശിവ്നാരായെൻ ചന്ദര്‍പോള്‍(164), രാഹുൽ ദ്രാവിഡ്(164), അലിസ്റ്റര്‍ കുക്ക്(161)
ഇതിനു പുറമെ മറ്റൊരു അപൂർവ്വ നാഴികക്കല്ലിന്‍റെ അരികിലാണ് റൂട്ട്. ഇംഗ്ലണ്ടിൽ റൂട്ട് കളിക്കുന്ന 200-ാം അന്താരാഷ്ട്ര മത്സരമാണിത് (എല്ലാ ഫോർമാറ്റുകളിലുമായി). സ്വന്തം നാട്ടിൽ 11,928 റൺസ് നേടിയിട്ടുള്ള റൂട്ടിന് ഇംഗ്ലണ്ടിൽ മാത്രം 12,000 അന്താരാഷ്ട്ര റൺസ് തികയ്ക്കാൻ ഇനി 72 റൺസ് കൂടി മതിയാകും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരമായി റൂട്ട് മാറും. സ്വന്തം നാട്ടിൽ 12,000-ത്തിലധികം റൺസ് നേടിയ അഞ്ച് താരങ്ങളിൽ ഒരാളായ ഇന്ത്യയുടെ സച്ചിൻ ടെൻഡുൽക്കറാണ് (14,192 റൺസ്) ഈ പട്ടികയിൽ ഒന്നാമതുള്ളത്. പാകിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!