ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും വാലറ്റത്തെ കൂട്ടുപിടിച്ച് പോരാടിയ തിലക് വർമ്മയ്ക്ക് നിർഭാഗ്യവശാൽ ഒരു റൺ അകലെ സെഞ്ചുറി നഷ്ടമായി.

ബെംഗളൂരു: ദുലീപ് ട്രോഫി ഫൈനൽ പോരാട്ടത്തിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോൺ വിജയത്തിലേക്ക് നീങ്ങുന്നു. മത്സരത്തിന്‍റെ നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്ത ഈസ്റ്റ് സോണിന് ഇപ്പോൾ 584 റൺസിന്‍റെ കൂറ്റൻ ലീഡുണ്ട്. തിലക് വർമ്മയുടെ (99) ചെറുത്തുനിൽപ്പിന്‍റെ കരുത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 336 റണ്‍സിന് പുറത്തായ സൗത്ത് സോണ്‍ 372 റൺസിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു. സൗത്ത് സോണിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഈസ്റ്റ് സോണിനായി രണ്ടാം ഇന്നിംഗ്സിലും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച (80) നായകൻ ഇഷാൻ കിഷൻ ടീമിന് വൻ ലീഡ് സമ്മാനിക്കുകയായിരുന്നു. സ്കോര്‍ ഈസ്റ്റ് സോണ്‍ 708, 212-5, സൗത്ത് സോണ്‍ 336.

നാലിന് 242 റൺസ് എന്ന നിലയിൽ നാലാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച സൗത്ത് സോണിനായി തിലക് വർമ്മയും ചാമ മിലിന്ദും (43) ചേർന്ന് ഏഴാം വിക്കറ്റിൽ 78 റൺസിന്‍റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി ടീം സ്കോർ 300 കടത്തിയെങ്കിലും മിലിന്ദ് പുറത്തായതോടെ സൗത്ത് സോണിന്‍റെ തകർച്ച വേഗത്തിലായി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും വാലറ്റത്തെ കൂട്ടുപിടിച്ച് പോരാടിയ തിലക് വർമ്മയ്ക്ക് നിർഭാഗ്യവശാൽ ഒരു റൺ അകലെ സെഞ്ചുറി നഷ്ടമായി. 211 പന്തുകൾ നേരിട്ട് 99 റൺസെടുത്ത തിലകിനെ കുനൈൻ ഖുറൈഷി സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. ഇതോടെ സൗത്ത് സോണിന്‍റെ ഒന്നാം ഇന്നിംഗ്സ് 336 റൺസിൽ അവസാനിച്ചു. ഈസ്റ്റ് സോൺ 372 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുകയും ചെയ്തു.

Scroll to load tweet…

സൗത്ത് സോണിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. വൈഭവ് സൂര്യവംശി (8), അഭിമന്യു ഈശ്വരൻ (3) എന്നിവരെ കുറഞ്ഞ സ്കോറിൽ നഷ്ടപ്പെട്ട് 13ന് 2 എന്ന നിലയിൽ വീണ ഈസ്റ്റ് സോണിനെ ഇഷാൻ കിഷൻ വീണ്ടും കരകയറ്റി. ഒന്നാം ഇന്നിംഗ്സിൽ 270 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ, രണ്ടാം ഇന്നിംഗ്സിൽ 98 പന്തിൽ നിന്ന് 80 റൺസ് നേടി ഈസ്റ്റ് സോണിന് മുൻതൂക്കം നൽകി. നാലാം ദിനം കളി നിർത്തുമ്പോൾ ഈസ്റ്റ് സോൺ 51 ഓവറിൽ 212/5 എന്ന നിലയിലാണ്. ഒരു ദിനം മാത്രം ശേഷിക്കെ 584 റൺസിന്റെ ലീഡുള്ള ഈസ്റ്റ് സോൺ ദുലീപ് ട്രോഫി കിരീടത്തിലേക്ക് കൈയെത്തും ദൂരത്താണ്. അവസാന ദിനത്തിൽ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ സൗത്ത് സോണിന് ഇനി തിരിച്ചുവരവ് സാധ്യമാകൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക