
തിരുവനന്തപുരം: രഞ്ജി ട്രോഫില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ കേരളം ഫോളോഓണ്‍ ഭീഷണയില്‍. മംഗലപുരം, കെസിഎ ഗ്രൗണ്ടില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 586നെതിരെ കേരളം മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 205 എന്ന നിലയിലാണ്. നാല് വിക്കറ്റ് വീഴ്ത്തിയ വിദ്വത് കവേരപ്പയാണ് കേരളത്തെ തകര്‍ത്തത്. ഷോണ്‍ റോജര്‍ (11), ഏദന്‍ ആപ്പിള്‍ ടോം (1) എന്നിവരാണ് ക്രീസില്‍. നേരത്തെ കര്‍ണാടക അഞ്ചിന് 586 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ചുറികള്‍ നേടിയ കരുണ്‍ നായര്‍ (233), ആര്‍ സ്മരണ്‍ (പുറത്താവാതെ 22) എന്നിവരാണ് കര്‍ണാടകയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
മൂന്നിന് 21 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. കൃഷ്ണ പ്രസാദ് (4), നിധീഷ് എം ഡി (0), വൈശാഖ് ചന്ദ്രന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു. ഇന്ന് അക്ഷയ് ചന്ദ്രനെ (11) കൂടി പുറത്താക്കി കവേരപ്പ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. ഇതോടെ നാലിന് 28 എന്ന നിലയിലായി കേരളം. തുടര്‍ന്ന് സച്ചിന്‍ ബേബി (31) - ബാബ അപരാജിത് (88) സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ഒരു വലിയ തകര്‍ച്ച ഒഴിവാക്കി. എന്നാല്‍ സച്ചിനെ മടക്കി കവേരപ്പെ വീണ്ടും കര്‍ണാടകയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
തുടര്‍ന്നെത്തിയത് അഹമ്മദ് ഇമ്രാന്‍. അപരാജിതിനൊപ്പം 68 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഇമ്രാന് (31) സാധിച്ചു. എന്നാല്‍ അപരാജിതിനെ ശിഖര്‍ ഷെട്ടി പുറത്താക്കി. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇമ്രാനെ, ശ്രേയസ് ഗോപാലും പുറത്താക്കി. പിന്നാലെ ക്യാപ്റ്റന്‍ അസറുദ്ദീനും മടങ്ങി. ഇനി ഏദന്‍ - ഷോണ്‍ സഖ്യം എത്ര സമയം പിടിച്ചുനില്‍ക്കുമെന്ന് കാത്തിരുന്ന് കാണാം.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് കര്‍ണാടക രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയത്. കരുതലോടെ ബാറ്റിംഗ് തുടര്‍ന്ന കരുണ്‍ നായരും ആര്‍ സ്മരണും കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കിയില്ല. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കിയ കര്‍ണാടക ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 409 റണ്‍സെന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷവും മികച്ച ബാറ്റിംഗ് തുടര്‍ന്ന ഇരുവരും ചേര്‍ന്ന് 343 റണ്‍സാണ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
ഇതിനിടയില്‍ കരുണ്‍ നായര്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി. 233 റണ്‍സെടുത്ത കരുണിനെ ബേസില്‍ എന്‍ പിയാണ് പുറത്താക്കിയത്. 25 ബൌണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കരുണ്‍ നായരുടെ ഇന്നിങ്സ്. തുടര്‍ന്നെത്തിയ അഭിനവ് മനോഹര്‍ക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ആര്‍ സ്മരണ്‍ വൈകാതെ ഇരട്ട സെഞ്ച്വറി തികച്ചു. 20 റണ്‍സെടുത്ത അഭിനവ് മനോഹറെ വൈശാഖ് ചന്ദ്രന്‍ പുറത്താക്കി. ഏഴാമനായെത്തിയ ശ്രേയസ് ഗോപാലും സ്മരണും അനായാസം ബാറ്റ് ചെയ്ത് മുന്നേറുമ്പോഴാണ് കര്‍ണ്ണാടക ക്യാപ്റ്റന്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്.
സ്മരണ്‍ 220ഉം ശ്രേയസ് ഗോപാല്‍ 16ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 16 ബൌണ്ടറികളും മൂന്ന് സിക്സുമടക്കമാണ് സ്മരണ്‍ 220 റണ്‍സ് നേടിയത്. കേരളത്തിന് വേണ്ടി ബേസില്‍ എന്‍ പി രണ്ടും നിധീഷ്, വൈശാഖ് ചന്ദ്രന്‍,ബാബ അപരാജിത്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!