
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം - സൗരാഷ്ട്ര മത്സരം സമനിലയില്‍. 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം അവസാന ദിനം മൂന്നിന് 154 എന്ന നിലയിലാണ് അവസാനിപ്പിച്ചത്. ഇടയ്ക്ക് മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഫസ്റ്റ് ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു. സ്‌കോര്‍: സൗരാഷ്ട്ര 160&402/8 ഡി. കേരളം 233 & 154/3. ആദ്യ രണ്ട് മത്സരങ്ങളിലും ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളത്തിന് മൂന്നാം മത്സരത്തില്‍ ഇന്നിംഗ്‌സ് തോല്‍വി നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ജയിക്കേണ്ടത് കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ അനിവാര്യമായിരുന്നു.
നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 20.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലായിരുന്നു കേരളം. അഞ്ച് റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ ധര്‍മേന്ദ്ര ജഡേജ പുറത്താക്കിയപ്പോള്‍ 16 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ യുവരാജ് സിംഗ് ദോഡിയ മടക്കി. ഓപ്പണര്‍ ആകര്‍ഷ് എ കെ പരിക്കേറ്റ് ക്രീസ് വിട്ടതും കേരളത്തിന് കനത്ത പ്രഹരമായി. തുടര്‍ന്ന് ആകര്‍ഷിന് പകരമായി ക്രീസിലെത്തിയ അഭിഷേക് നായര്‍ (19) കൂടി മടങ്ങിയതോടെ മൂന്നിന് 96 എന്ന നിലയിലായി കേരളം. എന്നാല്‍ വരുണ്‍ നായനാര്‍ (66) - അഹമ്മദ് ഇമ്രാന്‍ (42) എന്നിവരുടെ ചെറുത്തുനില്‍പ്പ് കേരളത്തിന് സമനില സമ്മാനിച്ചു. ഇരുവരും 58 റണ്‍സ് ചേര്‍ത്ത് പുറത്താവാതെ നിന്നു.
നേരത്തെ നാലാം ദിനം 351-5 എന്ന സ്‌കോറില്‍ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടര്‍ന്ന സൗരാഷ്ട്ര എട്ടോവര്‍ കൂടി ബാറ്റ് ചെയ്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെടുത്ത സൗരാഷ്ട്ര ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 52 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പ്രേരക് മങ്കാദിനെ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ എം ഡി നിധീഷ് ബൗള്‍ഡാക്കി. പിന്നാലെ ധര്‍മേന്ദ്ര ജഡേജയെ(10) എന്‍ പി ബേസില്‍ പുറത്താക്കി. അന്‍ഷ് ഗോസായിയെ കൂടി പുറത്താക്കിയ എം ഡി നിധീഷ് മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം തികച്ചു.
11 റണ്‍സെടുത്ത നായകന്‍ ജയദേവ് ഉനദ്ഘട്ടും 12 റണ്‍സുമായി യുവരാജ് സിംഗ് ഡോഡിയയും പുറത്താകാതെ നിന്നു. സ്‌കോര്‍ 400 കടന്നതിന് പിന്നാലെ സൗരാഷ്ട്ര ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍ പി ബേസില്‍ മൂന്ന് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!