
കൊല്‍ക്കത്ത: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടര്‍തോല്‍വികള്‍ വഴങ്ങുന്നതിനിടെ കൊല്‍ക്കത്ത താരം വെങ്കടേഷ് അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഐപിഎല്‍ താരലേലത്തിന് മുമ്പ് 23.75 കോടി മുടക്കി കൊല്‍ക്കത്ത നിലനിര്‍ത്തിയ താരമാണ് വെങ്കടേഷ് അയ്യര്‍. നാലു വര്‍ഷം മുമ്പ് ശുഭ്മാന്‍ ഗില്ലിനെപ്പോലൊരു താരത്തെ കൈവിട്ട കൊല്‍ക്കത്ത വെങ്കടേഷിനെപ്പോലൊരു താരത്തിനായി 23.75 കോടി മുടക്കാന്‍ തയാറായത് വലിയ ചര്‍ച്ചയായിരുന്നു.
ഇന്നലെ ഗുജറാത്തിനെതിരെ 199 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 19 പന്തില്‍ 14 റണ്‍സെടുത്ത് വെങ്കടേഷ് അയ്യര്‍ പുറത്തായിരുന്നു. ഈ സീസണില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം നേടിയ അയ്യര്‍ 22.50 ശരാശരിയില്‍ ആകെ നേടിയത് 135 റണ്‍സാണ് ആകെ നേടിയത്. 139.18 ആണ് സ്ട്രൈക്ക് റേറ്റ്. 2021 മുതല്‍ കൊല്‍ക്കത്തക്കായി കളിക്കുന്ന വെങ്കടേഷ് അയ്യര്‍ ഒരു സീസണില്‍ പോലും 500 റണ്‍സടിച്ചിട്ടില്ല. 2023ല്‍ 404 റണ്‍സ് അടിച്ചതാണ് ഏറ്റവും മികച്ച പ്രകടനം.
ക്യാപ്റ്റാനാക്കാന്‍ വേണ്ടിയാണ് വെങ്കടേഷ് അയ്യരെ 23.75 കോടി മുടക്കി കൊല്‍ക്കത്ത നിലനിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒന്നര കോടി രൂപ അടിസ്ഥാന വിലക്ക് സ്വന്തമാക്കിയ അജിങ്ക്യാ രഹാനെയെ ആയിരുന്നു കൊല്‍ക്കത്ത നായകനാക്കിയത്. കൊല്‍ക്കത്ത ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും ഈ സീസണില്‍ എട്ട് കളികളില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 271 റണ്‍സെടുത്ത രഹാനെ മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. 146.49 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിര്‍ത്താന്‍ രഹാനെക്കായി.
ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരാ മത്സരത്തിലും കൊല്‍ക്കത്തക്കായി രഹാനെ അര്‍ധസെഞ്ചുറി നേടിയിരുന്നു. കൊല്‍ക്കത്ത കൈവിട്ട ഗില്ലാകട്ടെ പഴയ ഹോം ഗ്രൗണ്ടിലേക്കുള്ള തിരിച്ചുവരവില്‍ 90 റണ്‍സുമായി ടീമിന്‍റെ ടോപ് സ്കോററായതിനൊപ്പം ടീമിന് ജയം സമ്മാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വെങ്കടേഷ് അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക