ധോണിയും റെയ്‌നയും കെട്ടിപ്പിടിച്ച് കരഞ്ഞു; വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം സംഭവിച്ചത്, വെളിപ്പെടുത്തല്‍

By Web TeamFirst Published Aug 17, 2020, 3:28 PM IST
Highlights

വിരമിക്കലിനെ കുറിച്ച് റെയ്‌നയുടെ വെളിപ്പെടുത്തല്‍. വിരമിക്കലിന് പിന്നിലെ പല രഹസ്യങ്ങളും പുറത്തുവരുന്നത് ഇതാദ്യം. 

ചെന്നൈ: നീണ്ട 16 വര്‍ഷത്തെ അന്താരാഷ്‌ട്ര കരിയറിന് എം എസ് ധോണി വിരാമമിട്ടത് ഇക്കഴിഞ്ഞ സ്വതന്ത്ര്യദിനത്തിലാണ്. ഇതേ ദിവസം തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സഹതാരം സുരേഷ് റെയ്‌നയും അന്താരാഷ്‌ട്ര കരിയര്‍ മതിയാക്കി. വിരമിക്കല്‍ തീയതി ഇരുവരും ചേര്‍ന്ന് തീരുമാനിച്ചതാണെന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു. ഇരുവരുടെയും വിരമിക്കല്‍ സംബന്ധിച്ച് കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. 

ഐപിഎല്‍ 2020ന് മുന്നോടിയായി 14-ാം തീയതി ചെന്നൈയില്‍ പരിശീലന ക്യാമ്പിനായി എത്തിയിരുന്നു ധോണിയും റെയ്‌നയും. ടൂര്‍ണമെന്‍റിന് മുന്നോടിയായി സിഎസ്‌കെയിലെ ഇന്ത്യന്‍ താരങ്ങളുടെ ക്യാമ്പ് മാത്രമാണ് ഇതെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്യാമ്പ് തുടങ്ങിയതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിരമിക്കല്‍ പ്രഖ്യാപനം വന്നു. ഓഗസ്റ്റ് 15-ാം തീയതി രാത്രി 7.29ന് ധോണിയും തൊട്ടുപിന്നാലെ റെയ്‌നയും വിരമിക്കല്‍ അറിയിച്ചു. അപ്രതീക്ഷിത വിരമിക്കലിനെ കുറിച്ച് റെയ്‌ന ദൈനിക് ജാഗ്രണിനോട് വിശദീകരിച്ചു. 

ചെന്നൈയിലെത്തിയ ശേഷം ധോണി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. അതിനാൽ മാനസികമായി തയ്യാറെടുത്തിരുന്നു. ധോണിയുടെ ജഴ്‌സി നമ്പറായ ഏഴും തന്‍റെ മൂന്നും ചേര്‍ത്ത് 73-ാം സ്വാതന്ത്ര്യദിനത്തില്‍ ശനിയാഴ്‌ച വിരമിക്കാനായിരുന്നു തീരുമാനം. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ചെന്നൈയിലെ ക്യാമ്പില്‍ വച്ച് ഞാനും ധോണിയും കെട്ടിപ്പിടിച്ച് കരഞ്ഞു. ശേഷം സിഎസ്‌കെയിലെ സഹതാരങ്ങള്‍ക്കൊപ്പമിരുന്ന് കരിയറിലെ സുവര്‍ണ നിമിഷങ്ങള്‍ അയവിറക്കി എന്നും റെയ്‌ന തുറന്നുപറഞ്ഞു. 

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014ല്‍ ധോണി പാഡഴിച്ചിരുന്നു. അന്താരാഷ്‌ട്ര മത്സരം കളിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാവേണ്ടിയിരുന്ന ടി20 ലോകകപ്പ് കളിച്ച ശേഷമേ എം എസ് ധോണി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയുള്ളൂ എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിമൂലം ടൂര്‍ണമെന്‍റ് മാറ്റിവച്ചതോടെ വിരമിക്കല്‍ തീരുമാനത്തിലെത്തുകയായിരുന്നു. അതേസമയം സുരേഷ് റെയ്‌നയുടെ വിരമിക്കല്‍ സംബന്ധിച്ച് സൂചനകളൊന്നുമുണ്ടായിരുന്നില്ല. 

2011ല്‍ ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കാതെ നോക്കിയത് താനെന്ന് എന്‍ ശ്രീനിവാസന്‍

ബെറ്റ് വെക്കാം; ധോണിയുടെ ആ റെക്കോര്‍ഡ് മാത്രം ആരും തകര്‍ക്കില്ലെന്ന് ഗംഭീര്‍

click me!