ഇന്ത്യന്‍ ബാറ്റിംഗ്‌നിര പൂര്‍ണ പരാജയം; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസിന് വിജയസാധ്യത

By Web TeamFirst Published Jun 23, 2021, 7:42 PM IST
Highlights

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ കേവലം 170 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ഇന്ത്യയെ തകര്‍ത്തത്. ട്രന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി. 41 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

സതാംപ്ടണ്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്. 55 ഓവറുകള്‍ മുന്നില്‍ നില്‍ക്കെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത് 139 റണ്‍സ് മാത്രം. ഇതിനിടെ കിവീസിന്റെ പത്ത് വിക്കറ്റ് വീഴ്ത്തിയാല്‍ ഇന്ത്യക്ക് കിരീടം സ്വന്തമാക്കാം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ കേവലം 170 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ഇന്ത്യയെ തകര്‍ത്തത്. ട്രന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി. 41 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെടുത്തിട്ടുണ്ട്. ടോം ലാതം (4), ഡെവോണ്‍ കോണ്‍വെ (1) എന്നിവരാണ് ക്രീസില്‍. 

നിരാശപ്പെടുത്തി കോലി- പൂജാര- രഹാനെ

64-2 എന്ന സ്‌കോറില്‍ റിസര്‍വ് ദിനം ക്രീസിലിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഇന്നിംഗ്‌സില്‍ കോലിയെ ഇന്‍സ്വിംഗറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയ കെയ്ല്‍ ജയ്മിസണ്‍ രണ്ടാം ഇന്നിംഗ്‌സിലും കെണിയൊരുക്കി. ഓഫ് സ്‌ററംപിന് പുറത്തുപോയ നിരുദ്രപവകരായൊരു പന്തില്‍ കോലിക്ക് പിഴച്ചു. ഓഫ് സ്റ്റംപിന് പുറത്ത് കുത്തി ഉയര്‍ന്ന പന്തില്‍ബാറ്റുവെച്ച കോലി വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിംഗിന് അനായാസ ക്യാച്ച് നല്‍കി. 13 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന. കോലി വീണതോടെ പൂജാരയുടെ പ്രതിരോധത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ കോലിയുടേതിന് സമാനമായി ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിലാണ് പൂജാരയും വീണു. പൂജാരയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ കൈയിലൊതുക്കി. 15 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. 72 റണ്‍സിലെത്തിയതേയുണ്ടായിരുന്നുള്ളു ഇന്ത്യയിപ്പോള്‍. റിഷഭ് പന്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയശേഷം രഹാനെ ഒരിക്കല്‍ കൂടി അലസമായി കളിച്ച് പുറത്തായി. ലെഗ് സ്റ്റംപിന് പുറത്തുപോയ ട്രെന്റ് ബോള്‍ട്ടിന്റെ പന്ത് രഹാനെയുടെ ഗ്ലൗസിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. 15 റണ്‍സാണ് രഹാനെയുടെ നേട്ടം. ഇതിനിടെ പന്തിനെ സ്ലിപ്പില്‍ സൗത്തിയും കൈവിട്ടു.

ബോള്‍ട്ടിന്റെ ഇരട്ട പ്രഹരം

സീനിയര്‍ താരങ്ങള്‍ മടങ്ങിയപ്പോള്‍ പന്ത്- ജഡേജ കൂട്ടുകെട്ടിലായിരുന്നു പ്രതീക്ഷ. കടുത്ത പ്രതിരോധമാണ് ജഡേജ ഉയര്‍ത്തിയത്. പന്ത് ഇടയ്ക്കിടെ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ജഡേജയെ മടക്കി വാഗ്നര്‍ കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. ലക്ഷണമൊത്ത ഒരു ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ക്ക ക്യാച്ച് നല്‍കുകയായിരുന്നു ജഡേജ. പലപ്പോഴും അപകടകരമായ രീതിയില്‍ ബാറ്റ് വീശിയിരുന്ന പന്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെ ഹെന്റി നിക്കോള്‍സിന് ക്യാച്ച് നല്‍കി. പന്തിനൊപ്പം ക്രീസിലുണ്ടായിരുന്ന അശ്വിന് 19 പന്ത് മാത്രമായിരുന്നു ആയുസ്. അതേ ഓവറില്‍ ടെയ്‌ലര്‍ക്ക് ക്യാച്ച്. മുഹമ്മദ് ഷമി (13) സൗത്തിയുടെ പന്തില്‍ ലാതത്തിന് ക്യാച്ച് നല്‍കി. അതേ ഓവറില്‍ ജസ്പ്രിത് ബുമ്രയും (0) പുറത്തായി. ഇശാന്ത് ശര്‍മ (1) പുറത്താവാതെ നിന്നു. 

രോഹിത്തും ഗില്ലും പരാജയം

ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഓപ്പണിംഗ് വിക്കറ്റില്‍ 24 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഗില്ലാണ് ആദ്യം മടങ്ങിയത്. സൗത്തിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രോഹിത് പിടിച്ചുനില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതേ രീതിയില്‍ പുറത്തായി. സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സായിരിക്കെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് കോലിയും പൂജാരയും വിക്കറ്റുകള്‍ നഷ്ടമാവാതെ സൂക്ഷമതയോടെ കളിച്ച് അവസാനദിനം പൂര്‍ത്തിയാക്കി.

കളിയുടെ ദിശ മാറ്റി ഷമി

അഞ്ചാം ദിനമായ ഇന്ന് കളിയാരംഭിക്കുമ്പോള്‍ നായകന്‍ കെയ്ന്‍ വില്യംസണും(12*), റോസ് ടെയ്ലറുമായിരുന്നു(0*) ക്രീസില്‍. ന്യൂസിലന്‍ഡ് സ്‌കോര്‍ 101/2. എന്നാല്‍ 37 ബോളുകള്‍ നേരിട്ട് 11 റണ്‍സ് മാത്രം കുറിച്ച ടെയ്‌ലറെ ഷമി, ഗില്ലിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ തിരിച്ചുവരവിന്റെ സൂചന കാട്ടി. ഹെന്റി നിക്കോള്‍സ് 23 പന്ത് നേരിട്ട് 7 റണ്‍സുമായി രണ്ടാം സ്ലിപ്പില്‍ രോഹിത്തിന്റെ കൈകളിലെത്തി. ഇഷാന്ത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. ആറാമനായി ക്രീസിലെത്തിയ ബി ജെ വാട്‌ലിംഗിനെയും കാലുറപ്പിക്കാന്‍ ഷമി സമ്മതിച്ചില്ല. ഒന്നാന്തരമൊരു ഗുഡ് ലെങ്ത് പന്ത് മിഡില്‍ സ്റ്റംപ് പിഴുതു. മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് സമ്പാദ്യം.

മതില്‍കെട്ടി വില്യംസണ്‍

പൊരുതിക്കളിച്ച നായകന്‍ കെയ്ന്‍ വില്യംസണിനൊപ്പം കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം കിവികളെ അഞ്ചാം ദിനം രണ്ടാം സെഷന്‍ കടത്തി. എന്നാല്‍ എല്‍ബിയുമായി ഷമി എത്തിയതോടെ 30 പന്തില്‍ 13 റണ്‍സുമായി ഗ്രാന്‍ഡ്‌ഹോം മടങ്ങി. ഇതോടെ ഇന്ത്യ പിടിമുറുക്കി. എട്ടാമനായെത്തിയ കെയ്ല്‍ ജാമീസണ്‍ എത്രയും വേഗം ന്യൂസിലന്‍ഡിന് ലീഡ് സമ്മാനിക്കാനുള്ള തിടുക്കത്തിലായിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായ രണ്ടാം സിക്‌സറിന് ശ്രമിച്ച ജാമീസണെ ബുമ്രയുടെ കൈകളിലെത്തിച്ച് വീണ്ടും ഷമി ആഞ്ഞടിച്ചു. സ്‌കോര്‍-192-7. ജാമീസണ്‍ 16 പന്തില്‍ 21 റണ്‍സ് നേടി. പിന്നാലെ വില്യംസണ്‍-സൗത്തി സഖ്യം കിവീസിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

അവസാനം സ്പിന്നര്‍മാര്‍

എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് തൊട്ടരികെ വില്യംസണെ ഇഷാന്ത് സ്ലിപ്പില്‍ കോലിയുടെ കൈകളില്‍ ഭദ്രമാക്കി. 177 പന്തുകള്‍ നീണ്ടുനിന്ന വില്യംസണിന്റെ പ്രതിരോധത്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം 49 റണ്‍സാണുണ്ടായിരുന്നത്. സൗത്തി കിവികളുടെ ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് നില്‍ വാഗ്നറെ(5 പന്തില്‍ 0) അശ്വിന്‍ രഹാനെയുടെ കൈകളിലാക്കി. അവസാനക്കാരനായി ക്രീസിലെത്തിയ ട്രെന്‍ഡ് ബോള്‍ട്ട്(8 പന്തില്‍ 7*) പുറത്താകാതെ നിന്നപ്പോള്‍ 46 പന്തില്‍ 30 റണ്‍സെടുത്ത സൗത്തിയെ ബൗള്‍ഡാക്കിജഡേജ കിവീസ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. മികച്ച തുടക്കത്തിന് ശേഷം ടോം ലാഥം(30), ദേവോണ്‍ കോണ്‍വേ(54) എന്നിവരെ കിവികള്‍ക്ക് മൂന്നാം ദിനം നഷ്ടമായിരുന്നു. നാലാം ദിനം മഴമൂലം റോസ്ബൗളില്‍ കളി നടന്നിരുന്നില്ല.

ഇന്ത്യയെ തകര്‍ത്തത് ജാമീസണ്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 217 റണ്‍സില്‍ പുറത്തായിരുന്നു. 22 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കെയ്ല്‍ ജാമീസണാണ് ഇന്ത്യയെ തകര്‍ത്തത്. രോഹിത് ശര്‍മ്മ(34), ശുഭ്മാന്‍ ഗില്‍(28), ചേതേശ്വര്‍ പൂജാര(8), വിരാട് കോലി(44), അജിങ്ക്യ രഹാനെ(49), റിഷഭ് പന്ത്(4), രവീന്ദ്ര ജഡേജ(15), രവിചന്ദ്ര അശ്വിന്‍(22), ഇഷാന്ത് ശര്‍മ്മ(4), ജസ്പ്രീത് ബുമ്ര(0), മുഹമ്മദ് ഷമി(4) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍.ജാമീസണിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പുറമെ ട്രെന്‍ഡ് ബോള്‍ട്ടും നീല്‍ വാഗ്‌നറും രണ്ട് പേരെ വീതവും ടിം സൗത്തി ഒരാളെയും പുറത്താക്കി.

click me!