കോലി, പൂജാര, രഹാനെ മടങ്ങി; ന്യൂസിലൻഡിനെതിരെ തോൽവി ഒഴിവാക്കാൻ പൊരുതി ജഡേജയും റിഷഭ് പന്തും

By Web TeamFirst Published Jun 23, 2021, 5:19 PM IST
Highlights

ഓഫ് സ്റ്റംപിന് പുറത്ത് കുത്തി ഉയർന്ന പന്തിൽ  ബാറ്റുവെച്ച കോലി വിക്കറ്റ് കീപ്പർ ബി ജെ വാട്ലിം​ഗിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി. 13 റൺസായിരുന്നു ക്യാപ്റ്റന്റെ സംഭാവന. 71 റൺസായിരുന്നു അപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ.

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ റിസർവ് ദിനത്തിലെ കളിയിൽ തോൽവി മുന്നിൽ കണ്ട് ഇന്ത്യ. റിസർവ ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ക്യാപ്റ്റൻ വിരാട് കോലിയെയും ചേതേശ്വർ പൂജാരയെയും അജിങ്ക്യാ രഹാനെയയും നഷ്ടമായ തോൽവി ഒഴിവാക്കാൻ പൊരുതുകയാണ്. 32 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിം​ഗ്സിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിലാണ്. 12 റൺസോടെ രവീന്ദ്ര ജഡേജയും 28 റൺസോടെ റിഷഭ് പന്തും ക്രീസിൽ. അഞ്ച് വിക്കറ്റ് മാത്രം ശേഷിക്കെ 99 റൺസിന്റെ ലീഡ് മാത്രമാണ് ഇന്ത്യക്കുപ്പോഴുള്ളത്.

കോലിയെ കുരുക്കി വീണ്ടും ജയ്മിസൺ

64-2 എന്ന സ്കോറിൽ റിസർവ് ദിനം ക്രീസിലിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഇന്നിം​ഗ്സിൽ കോലിയെ ഇൻസ്വിം​ഗറിൽ വിക്കറ്റിന് മുന്നിൽ കുടുക്കിയ കെയ്ൽ ജയ്മിസൺ രണ്ടാം ഇന്നിം​ഗ്സിലും തുടക്കത്തിൽ അതേ തന്ത്രം തന്നെയാണ് പരീക്ഷിച്ചത്. എന്നാൽ ജയ്മിസണ് മുമ്പിൽ മുട്ടുമുടക്കില്ലെന്ന് ഉറപ്പിച്ച കോലി പിടികൊടുക്കാതെ കളിച്ചു. എന്നാൽ ജയ്മിസന്റെ തന്ത്രം തുടക്കത്തിൽ പ്രതിരോധിച്ച കോലിക്ക് ജയ്മിസന്റെ ഓഫ് സ്ററംപിന് പുറത്തുപോയ നിരുദ്രപവകരായൊരു പന്തിൽ പിഴച്ചു.

ഓഫ് സ്റ്റംപിന് പുറത്ത് കുത്തി ഉയർന്ന പന്തിൽ  ബാറ്റുവെച്ച കോലി വിക്കറ്റ് കീപ്പർ ബി ജെ വാട്ലിം​ഗിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി. 13 റൺസായിരുന്നു ക്യാപ്റ്റന്റെ സംഭാവന. 71 റൺസായിരുന്നു അപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ.

വൻമതിലും തകർത്ത് ജയ്മിസൺ

കോലി വീണതോടെ പൂജാരയുടെ പ്രതിരോധത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ. എന്നാൽ കോലിയുടേതിന് സമാനമായി ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിലാണ് പൂജാരയും വീണു. പൂജാരയുടെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിൽ റോസ് ടെയ്ലർ അനായാസം കൈയിലൊതുക്കി. 15 റൺസായിരുന്നു പൂജാരയുടെ സംഭാവന. 72 റൺസിലെത്തിയതേയുണ്ടായിരുന്നുള്ളു ഇന്ത്യയപ്പോൾ.

പന്തിന് കൈവിട്ട് സൗത്തി, നിരാശപ്പെടുത്തി വീണ്ടും രഹാനെ

ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ റിഷഭ് തുടക്കത്തിലെ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. നാലു റൺസെടുത്ത് നിൽക്കെ ജയ്മിസന്റെ പന്തിൽ റിഷഭ് പന്ത് രണ്ടാം സ്ലിപ്പിൽ നൽകിയ അനായസ ക്യാച്ച് ടിം സൗത്തി കൈവിട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലാവുമായിരുന്നു. സൗത്തി കൈവിട്ടത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടമാണോ എന്ന് രണ്ടാം സെഷനിൽ മാത്രമെ വ്യക്തമാവു.

റിഷഭ് പന്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന പ്രതീക്ഷ ഉയർത്തിയശേഷം രഹാനെ ഒരിക്കൽ കൂടി അലസമായി കളിച്ച് പുറത്തായി. ലെ​ഗ് സ്റ്റംപിന് പുറത്തുപോയ ട്രെന്റ് ബോൾട്ടിന്റെ പന്ത് രഹാനെയുടെ ​ഗ്ലൗസിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. 15 റൺസാണ് രഹാനെയുടെ നേട്ടം.

പ്രതീക്ഷ പന്തിൽ, പൊരുതാൻ ജഡേജ

റിഷഭ് പന്തിലും രവീന്ദ്ര ജഡേജയിലുമാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. കിവീസിന്റെ പേസാക്രമണത്തെ അതിജീവിച്ച് 150 റൺസിന് മുകളിൽ ലീഡ് നേടിയാൽ ഇന്ത്യക്ക് സമനിലക്കായി പൊരുതി നോക്കാം. കിവീസിനായി ജയ്മിസണും സൗത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബോൾട്ട് ഒരു വിക്കറ്റെടുത്തു. ഇന്ന് 72 ഓവറുകൾ കൂടി പന്തെറിയാനുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!