
ലണ്ടൻ: സമകാലീന ക്രിക്കറ്റില്‍ നിന്ന് നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് വിസ്ഡന്‍. ഇന്ത്യൻ ടീമില്‍ നിന്ന് നാലു താരങ്ങള്‍ വിസ്ഡന്‍റെ ടെസ്റ്റ് ടീമില്‍ ഇടം നേടിയപ്പോള്‍ ഇംഗ്ലണ്ടിൽ നിന്ന് മൂന്നും ഓസ്ട്രേലിയയില്‍ നിന്ന് രണ്ടും താരങ്ങള്‍ ടെസ്റ്റ് ടീമിലെത്തി.
ഇംഗ്ലണ്ട് ഓപ്പണറായ ബെന്‍ ഡക്കറ്റിനെയും ഇന്ത്യയുടെ യശസ്വി ജയ്സ്വാളിനെയുമാണ് വിസ്ഡന്‍ ലോക ടെസ്റ്റ് ഇലവന്‍റെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തത്. ഡക്കറ്റും ജയ്സ്വാളും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജയ്സ്വാള്‍ 87 റണ്‍സെടുക്കുകയും ചെയ്തു.
മൂന്നാം നമ്പറില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെയാണ് വിസ്ഡന്‍ തെരഞ്ഞെടുത്തത്. നാലാം നമ്പറില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടും അഞ്ചാം നമ്പറില്‍ ഹാരി ബ്രൂക്കും എത്തുമ്പോള്‍ ഇന്ത്യയുടെ റിഷഭ് പന്താണ് ലോക ടെസ്റ്റ് ഇലവനിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ പന്ത് റെക്കോര്‍ഡിട്ടിരുന്നു.
രവീന്ദ്ര ജഡേജയാണ് ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടര്‍. ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്‍റി, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര എന്നിവരും ടീമിലെത്തിയപ്പോള്‍ സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലെത്തിയത് ഓസ്ട്രേലിയയുടെ വെട്രൻ സ്പിന്നര്‍ നഥാന്‍ ലിയോണാണ്.
വിസ്ഡന്‍ തെരഞ്ഞെടുത്ത ലോക ടെസ്റ്റ് ഇലവൻ: ബെന്‍ ഡക്കറ്റ്, യശസ്വി ജയ്സ്വാള്‍, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മാറ്റ് ഹെന്‍റി, കാഗിസോ റബാഡ, ജസ്പ്രീത് ബുമ്ര, നഥാന്‍ ലിയോണ്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക