
തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളാണ് ഇന്നുള്ളത്.ഹൈദരാബാദിൽനടക്കുന്ന മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ന്യൂസിലൻഡ് പാകിസ്ഥാനേയും,ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനേയും, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനേയും നേരിടും.
ക്യാപ്റ്റന്‍ തെംബാ ബാവുമ ഇല്ലാതെയാണ് ഇന്ന് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ബാവുമ ലോകകപ്പിന് മുമ്പ് മടങ്ങിയെത്തും.സന്നാഹ മത്സരങ്ങള്‍ക്ക വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കുകയും പ്രവേശനം സൗജന്യമാക്കുകയും ചെയ്തതോടെ ലോകകപ്പ് ആവേശത്തിലേക്ക് കൂടുതല്‍ കാണികള്‍ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷ.അതേസമയം, തിരുവനന്തപുരത്തെ മൂടിക്കെട്ടിയ അന്തരീക്ഷം കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയും സന്നാഹ മത്സരത്തില്‍ വില്ലനാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.
ഇന്നലെ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ടീം ഹൈദരാബാദിലാണ് സന്നാഹ മത്സരം കളിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാന്‍റെ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക. കെയ്ന്‍ വില്യംസണിന്‍റെയുെ ടിം സൗത്തിയുടെ പരിക്കാണ് ന്യൂസിലന്‍ഡിനെ വലക്കുന്നത്. ഐപിഎല്ലിനിടെ കാല്‍മുട്ടിന് പരിക്കേറ്റ വില്യംസൺ ടീമിലുണ്ടെങ്കിലും ഇന്ന് കളിക്കാനിറങ്ങുന്ന കാര്യം സംശയമാാണ്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ പേസര്‍ ഹാരിസ് റൗഫ് ഇന്ന് പാക്കിസ്ഥാനു വേണ്ടി പന്തെറിയില്ലെന്നാണ് സൂചന.
ഇന്ത്യ നാളെ ഇറങ്ങും
ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന കളിയിൽ നിലവിലെ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.ഇന്നലെ ഗുവാഹത്തിയിലെത്തിയ ടീമുകൾ ഇന്ന് പരിശീലനത്തിനിറങ്ങും.
പരിക്കേറ്റ അക്സര്‍ പട്ടേലിനെ ഒഴിവാക്കി ആര്‍.അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. അശ്വിൻ ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കും. ഒക്ടോബര്‍ അഞ്ചിന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് കരുത്തരായ ഓസ്ട്രേലിയക്കെതിരാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!