
കറാച്ചി: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മയെ വാഴ്ത്തി മുന്‍ പാക് നായകന്‍ ഷൊയൈബ് മാലിക്. അഭിഷേക് ശര്‍മയെ പോലൊരു കളിക്കാരന്‍ നിലവിലെ പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ അവസ്ഥവെച്ച് ഉണ്ടാവാനിടയില്ലെന്നും ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ മാലിക് പറഞ്ഞു. കളിക്കാര്‍ക്ക് അവരുടെ റോളിനെക്കുറിച്ച് വ്യക്തതയോ പിന്തുണയോ ഇല്ലാത്തതാണ് പാക് ക്രിക്കറ്റില്‍ നിന്ന് അഭിഷേക് ശര്‍മയെപ്പോലൊരു കളിക്കാരൻ ഉണ്ടാവാത്തതിന് കാരണം. കളിക്കാര്‍ക്ക് പിന്തുണ നല്‍കാതെ അവരുടെ ആത്മവിശ്വാസം തകര്‍ത്താല്‍ പിന്നെ എങ്ങനെയാണ് അഭിഷേകിനെ പോലെയുള്ള യുവതാരങ്ങള്‍ ഉണ്ടാവുകയെന്നും മാലിക് ചോദിച്ചു.
അഭിഷേകിന്‍റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ തന്നെ നോക്കു. ഇതുവരെ കളിച്ച 18 ടി20 മത്സരങ്ങളില്‍ നിന്ന് 565 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. അതും 193.49 സ്ട്രൈക്ക് റേറ്റില്‍. 44 സിക്സുകള്‍ ഇതുവരെ പറത്തി. ഇത്തരത്തില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ ലോക ക്രിക്കറ്റില്‍ തന്നെ വളരെ അപൂര്‍വമാണ്. പാകിസ്ഥാനി താരങ്ങള്‍ക്ക് അവരുടെ റോളിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ ആത്മവിശ്വാസത്തോടെ നിര്‍ഭയരായി ബാറ്റ് ചെയ്യാനാവില്ല. അതുകൊണ്ട് തന്നെ പാകിസ്ഥാനില്‍ നിന്നൊരു അഭിഷേക് ശര്‍മ ഉണ്ടാവാന്‍ സാധ്യത കുറവാണ്. കളിക്കാരെ യാതൊരു വിശദീകരണവുമില്ലാതെ പുറത്താക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാതിരിക്കുകയും ചെയ്യുക എന്നതാണ് പാക് ക്രിക്കറ്റിലെ പൊതുവായ രീതി. ഇതോടെ സ്വാഭാവിക പ്രതിഭകളുടെ ആത്മവിശ്വാസം പോലും ഇല്ലാതാവും.
നമ്മുടെ താരങ്ങള്‍ ഗ്രൗണ്ടില്‍ എതിരാളികളോട് മാത്രമല്ല മത്സരിക്കുന്നത്, ടീമിലെ അവരുടെ സ്ഥാനം സുരക്ഷിതമാക്കാന്‍ കൂടി വേണ്ടിയാണ്. കാരണം, ടീമിലെ അവരുടെ സ്ഥാനത്തെക്കുറിച്ച് ഒരു ഉറപ്പും സെലക്ടര്‍മാര്‍ക്ക് നല്‍കാനാവുന്നില്ല. പാക് ക്രിക്കറ്റ് വീണ്ടും പ്രതാപകാലത്തിലേക്ക് മടങ്ങണമെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ സമീപനത്തില്‍ കാതലായ മാറ്റം വരുത്തണമെന്നും മാലിക് പറഞ്ഞു. ഏഷ്യാ കപ്പില്‍ ഇന്നലെ യുഎഇക്കെതിരെ നടന്ന മത്സരത്തില്‍ 58 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്കായി നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് അഭിഷേക് ശര്‍മ തുടങ്ങിയത്. 16 പന്തില്‍ 30 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!