
ലണ്ടൻ: വിരമിച്ച ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ടി20 ടൂര്‍ണമെന്‍റിന് ആവേശ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ പാകിസ്ഥാൻ ചാമ്പ്യൻസ് അഞ്ച് റൺസിന് തോൽപ്പിച്ചു. ആവസാന പന്തുവരെ നീണ്ട ആവേശപ്പോരിലാണ് പാകിസ്ഥാന്‍റെ ജയം. 161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
സൊഹൈല്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇംഗ്ലണ്ട് ചാമ്പ്യൻസിന് ജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഇയാന്‍ ബെല്‍ ബൗണ്ടറി നേടി. രണ്ടാം പന്ത് വൈഡായി. ഇതോടെ ലക്ഷ്യം അഞ്ച് പന്തില്‍ 11 റണ്‍സായി. എന്നാല്‍ അടുത്ത അഞ്ച് പന്തുകളില്‍ ഒറ്റ ബൗണ്ടറി പോലും നേടാനാവാതിരുന്ന ഇയാന്‍ ബെല്ലിനും ഓയിൻ മോര്‍ഗനും അഞ്ച് സിംഗിളുകള്‍ മാത്രമെ ഓടിയെടുക്കാനായുള്ളു.
എഡ്ജ്ബാസ്റ്റണിൽ നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി 34 പന്തിൽ 54 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് ഹഫീസാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഷൊയ്ബ് മാലിക്(1) നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റത്ത് തകര്‍ത്തടിച്ച അമീര്‍ യമീനും(13 പന്തില്‍ 27) സൊഹൈല്‍ തന്‍വീറും(11 പന്തില്‍ 17) ചേര്‍ന്നാണ് പാകിസ്ഥാനെ 150 കടത്തിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിനായി ഫിൽ മസ്റ്റാർഡും ഇയാൻ ബെല്ലും അർധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.
അലിസ്റ്റര്‍ കുക്കും(7) ജെയിംസ് വിന്‍സും(7) നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ 12 പന്തില്‍ 16 റണ്‍സെടുത്ത് ഇയാന്‍ ബെല്ലിനൊപ്പം പുറത്താകാതെ നിന്നു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ വെസ്റ്റിൻഡീസ് ദക്ഷിണാഫ്രിക്കയെയും, ഇംഗ്ലണ്ട് ഓസ്ട്രേലിയെയും നേരിടും. നാളെ രാത്രി 9 മണിക്കാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടം. യുവരാജ് സിംഗാണ് ഇന്ത്യ ചാമ്പ്യൻസിനെ നയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക