
ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തോറ്റമ്പിയ പാക്കിസ്ഥാനെ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്ന് എന്ന് വിശേഷിപ്പിച്ച് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ലോകകപ്പിലെ രണ്ടോ മുന്നോ സ്ഥാനത്തുവരുന്ന ഫേവറേറ്റാണ് പാക്കിസ്ഥാന്‍. ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി നടന്ന ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്‍ നേടിയതാണെന്നും മോര്‍ഗന്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ അടുത്തിടെ യുഎഇയില്‍ ഓസ്‌ട്രേലിയക്കെതിരെ 5-0ന് ഏകദിന പരമ്പര തോറ്റിരുന്നു. ആറ് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് പാക്കിസ്ഥാന്‍ പരമ്പര കളിച്ചത്. വമ്പന്‍ തോല്‍വിയോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്‍റെ ലോകകപ്പ് ഒരുക്കങ്ങള്‍ തൃപ്തികരമല്ലെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു.
മെയ് 30ന് ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ആതിഥേയരായ ഇംഗ്ലണ്ടിനാണ് ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യതകള്‍ കല്‍പിക്കപ്പെടുന്നത്. ലോകകപ്പിന് മുന്‍പ് പാക്കിസ്ഥാനുമായി ഇംഗ്ലണ്ട് അഞ്ച് ഏകദിനങ്ങളുടെ പരമ്പര കളിക്കും. ലോകകപ്പില്‍ മെയ് 30ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!