50 പന്തിൽ 96 റണ്‍സടിച്ച വൈഭവിന് തലനാരിഴക്ക് തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറി നഷ്ടമായി. ഏഴ് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി.

ബുലവായോ: പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗ് വെടിക്കെട്ട് തുടരുന്നു. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ വൈഭവ് അണ്ടര്‍ 19 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടി. 50 പന്തിൽ 96 റണ്‍സടിച്ച വൈഭവിന് തലനാരിഴക്ക് തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറി നഷ്ടമായി. ഏഴ് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി.

സ്കോട്‌ലന്‍ഡിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ വൈഭവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലാണ്. 39 പന്തില്‍ 39 റണ്‍സുമായി മലയാളി താരം ആരോണ്‍ ജോര്‍ജും 12 പന്തില്‍ 10 റണ്‍സുമായി വിഹാന്‍ മല്‍ഹോത്രയുമാണ് ക്രീസില്‍. 96 റണ്‍സെടുത്ത വൈഭവിന്‍റെയും 19 പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈഭവ് സൂര്യവന്‍ഷിയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 7 ഓവറില്‍ 70 റണ്‍സടിച്ചു. ഇതില്‍ 42 റണ്‍സും വൈഭവിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. ആയുഷ് മാത്രെ പുറത്തായശേഷം സിക്സ് അടിച്ച് 27 പന്തില്‍ വൈഭവ് അര്‍ധസെഞ്ചുറിയിലെത്തി. അര്‍ധസെഞ്ചുറിക്കുശേഷവും തകര്‍ത്തടിച്ച വൈഭവ് തുടര്‍ച്ചയായി സിക്സുകള്‍ പറത്തി 90കളില്‍ എത്തി. എന്നാല്‍ 96 റണ്‍സില്‍ നില്‍ക്കെ പതിനേഴാം ഓവറില്‍ മനു സര്‍വതിന്‍റെ പന്തില്‍ തോമസ് നൈറ്റിന് ക്യാച്ച് നല്‍കി വൈഭവ് മടങ്ങി. സ്കോട്‌ലന്‍ഡിനെതിരായ സന്നാഹ മത്സരം കഴിഞ്ഞാല്‍ മറ്റന്നാള്‍ ഇംഗ്ലണ്ട് അണ്ടര്‍ 19നെതിരെയും ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക