'കോലിക്കും രോഹിത്തിനും തോന്നുമ്പോള്‍ വന്ന് കളിക്കാനാവില്ല'; ഇരുവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ

Published : Nov 12, 2025, 10:49 AM IST
BCCI

Synopsis

ഏകദിന ടീമില്‍ തുടരണമെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിര്‍ദേശിച്ചു. 

മുംബൈ: വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും തുടര്‍ന്നും ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏകദിനം കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകണമെന്ന് ബിസിസിഐ. ഇതു സംബന്ധിച്ച സന്ദേശം ഇരുവര്‍ക്കും കൈമാറി. അങ്ങനെയെങ്കില്‍ ഡിസംബര്‍ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇരുവരും കളിക്കേണ്ടി വരും. അതിന് മുമ്പ് ഡിസംബര്‍ 3 മുതല്‍ 9 വരെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും ഇരുവര്‍ക്കും കളിക്കാം. ശേഷം ജനുവരി 11 മുതല്‍ ന്യൂസിലന്‍ഡിനെതിരായ മറ്റൊരു ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും. ഈ രണ്ട് പരമ്പരയ്ക്കും ഇടയിലാണ് ഇരുവരും വിജയ് ഹസാരെ ട്രോഫി കളിക്കേണ്ടി വരിക. ഇരുവരും ടെസ്റ്റ്-ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിന മത്സരങ്ങളില്‍ തുടരുന്നുണ്ട്.

വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ താന്‍ ലഭ്യമാകുമെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (എംസിഎ) അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല നവംബര്‍ 26ന് ആരംഭിക്കാന്‍ പോകുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനും രോഹിത് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുംബൈയിലെ ശരദ് പവാര്‍ ഇന്‍ഡോര്‍ അക്കാദമിയിലാണ് അദ്ദേഹം പരിശീലനം നടത്തുന്നത്. കോലിയുടെ ലഭ്യതയെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. ലണ്ടനില്‍ താമസിക്കുന്ന കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കുമെന്ന് തന്നെയാണ് ബിസിസിഐയുടെ പ്രതീക്ഷ. കഴിഞ്ഞ മാസം, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാര്‍ സജീവമാകേണ്ടതിന്റെ കുറിച്ച് സംസാരിച്ചിരുന്നു.

കഴിഞ്ഞ മാസം ഓസ്ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയിലാണ് കോലിയും രോഹിത്തും അവസാനമായി കളിച്ചത്. അവസാന മത്സരത്തില്‍ ഇരുവരുടേയും കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും രോഹിത് മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടി. കോലി രണ്ട് തവണ പൂജ്യത്തിന് പുറത്തായെങ്കിലും അവസാന മത്സത്തില്‍ പുറത്താവാതെ 74 റണ്‍സ് നേടി.

''ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും ഇരുവരെയും അറിയിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതിനാല്‍, കായികക്ഷമത കൈവരിക്കാന്‍ അവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം.'' ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. 2024ലെ ലോകകപ്പിന് ശേഷം രോഹിതും കോഹ്ലിയും ടി20യില്‍ നിന്ന് വിരമിച്ചിരുന്നു. 2024-25ലെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ടെസ്റ്റ് കരിയറും അവസാനിപ്പിച്ചു.

കഴിഞ്ഞ സീസണില്‍ രോഹിതും കോഹ്ലിയും ഓരോ രഞ്ജി ട്രോഫി മത്സരം വീതം കളിച്ചിരുന്നു. ജനുവരിയില്‍, കോലി 12 വര്‍ഷത്തിന് ശേഷം ഡല്‍ഹിക്ക് വേണ്ടിയും രോഹിത് 10 വര്‍ഷത്തിന് ശേഷം മുംബൈക്ക് വേണ്ടിയും കളിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്