ടീമിന്‍റെ ആവശ്യം അനുസരിച്ച് ബാറ്റ് ചെയ്യാനാണ് താന്‍ ശ്രമിച്ചതെന്നും അവസാന ദിവസം കൂടുതൽ സമയം ക്രീസിൽ നിൽക്കുകയായിരുന്നു ലക്ഷ്യമെന്നും സല്‍മാന്‍ നിസാര്‍

പൂനെ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളം വിരോചിത സമനിലയുമായി സെമിയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചത് സല്‍മാന്‍ നിസാറായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 280 റണ്‍സിന് മറുപടി പറയാനിറങ്ങിയ കേരളം 200-9ലേക്ക് വീണെങ്കിലും അവസാന ബാറ്ററായ ബേസില്‍ തമ്പിയെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ നടത്തിയ വീരോചിത ചെറുത്തുനില്‍പ്പാണ് കേരളത്തിന് ഒരു റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.

ഈ ഒരു റണ്‍സ് ലീഡാണ് കേരളത്തിന്‍റെ സെമി പ്രവേശനത്തില്‍ നിര്‍ണായകമായതും. ആദ്യ ഇന്നിംഗ്സില്‍ 112 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍ തന്നെയാണ് രണ്ടാം ഇന്നിംഗ്സില്‍ 162 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്ന് മുഹമ്മദ് അസറുദ്ദീനൊപ്പമുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന് സമനില സമ്മാനിച്ചതും സെമി ടിക്കറ്റ് ഉറപ്പാക്കിയതും. ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടമായി പതറിയപ്പോൾ കൂടെയുണ്ടാവുമെന്ന ബേസില്‍ തമ്പിയുടെ ഉറപ്പാണ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നതില്‍ നിര്‍ണായകമായതെന്ന് സല്‍മാന്‍ നിസാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി ടീമിലെത്തിയതിന് പിന്നാലെ ഇന്ത്യൻ താരത്തിന് പരിക്ക്; ടീമില്‍ വീണ്ടും മാറ്റത്തിന് സാധ്യത

ടീമിന്‍റെ ആവശ്യം അനുസരിച്ച് ബാറ്റ് ചെയ്യാനാണ് താന്‍ ശ്രമിച്ചതെന്നും അവസാന ദിവസം കൂടുതൽ സമയം ക്രീസിൽ നിൽക്കുകയായിരുന്നു ലക്ഷ്യമെന്നും സല്‍മാന്‍ നിസാര്‍ വ്യക്തമാക്കി. സെഞ്ച്വറി നേടി എന്നതിനെക്കാള്‍ സന്തോഷം നൽകിയത് ആദ്യ ഇന്നിംഗ്സില്‍ ഒരു റണ്ണിന്‍റെ നിര്‍ണായക ലീഡ് നേടാനായതായിരുന്നു. ടീമിനുവേണ്ടി മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ട്. ടീം മീറ്റിംഗിൽ കോച്ചും സഹതാരങ്ങളും ആത്മവിശ്വാസം നൽകിയതും ഗുണം ചെയ്തു.

രഞ്ജി ട്രോഫി: രക്ഷകനായി വീണ്ടും സല്‍മാന്‍ നിസാര്‍; ജമ്മു കശ്മീരിനെതിരെ വീരോചിത സമനിലയുമായി കേരളം സെമിയില്‍

ആദ്യ ഇന്നിംഗ്സില്‍ അവസാന ബാറ്ററായി ക്രീസിലെത്തിയ ബേസില്‍ തമ്പി കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നൽകിയത് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നതില്‍ നിർണായകമായി. സെമി ഫൈനലിൽ മികച്ച പ്രകടനം നടത്തുകയാണ് കേരളത്തിന്‍റെ അടുത്ത ലക്ഷ്യമെന്നും സല്‍മാന്‍ നിസാര്‍ പറഞ്ഞു. രഞ്ജി ട്രോഫിയില്‍ കേരളവും ജമ്മു കശ്മീരും തമ്മിലുള്ള മത്സരം സമനിലയായപ്പോള്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലാണ് കേരളം സെമിയിലെത്തിയത്. 17ന് നടക്കുന്ന സെമിയില്‍ ഗുജറാത്താണ് കേരളത്തിന്‍റെ എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക